ഡൽഹി : ടോൾ പ്ലാസകളിൽ ഫാസ്റ്റ് ടാഗില്ലാത്ത വാഹനങ്ങൾക്കുള്ള ഫീസ് ഈടാക്കുന്നതിൽ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾ ടോൾ പ്ലാസകളിൽ തുക യുപിഐ വഴിയാണു നൽകുന്നതെങ്കിൽ 25 % മാത്രം അധിക തുക നൽകിയാൽ മതി. നവംബർ 15 ന് പുതിയ ഭേദഗതി പ്രാബല്യത്തിൽ വരും.
പണമായിട്ടാണെങ്കിൽ നിലവിലുള്ളപോലെ നിരക്കിന്‍റെ ഇരട്ടി അധികമായി അടയ്ക്കണം.എന്നാൽ, യൂണിഫൈഡ് പേയ്മെന്‍റ് ഇൻ്റർഫേസ് (UPI) വഴി ഫീസ് അടയ്ക്കുന്ന ഉപയോക്താക്കളിൽ നിന്ന് ആ വാഹന വിഭാഗത്തിനുള്ള ബാധകമായ ഉപയോക്തൃ ഫീസിന്‍റെ 1.25 മടങ്ങ് മാത്രമേ ഈടാക്കു.
2008ലെ ടോൾ നിയമത്തിലാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഭേദഗതി വരുത്തിയിരിക്കുന്നത്. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയും ടോൾ പ്ലാസകളിലെ പണം ഉപയോഗം കുറയ്ക്കുകയും ലക്ഷ്യമിട്ടാണ് മാറ്റമെന്ന് മന്ത്രാലയം പറയുന്നു. ടോൾ പിരിവിൽ സുതാര്യത കൊണ്ടുവരിക, പിരിവ് പ്രക്രിയ ശക്തിപ്പെടുത്തുക, ദേശീയപാത ഉപഭോക്താക്കളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളുമുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ദേശീയപാതകളിൽ 98 ശതമാനം ടോൾ പിരിവും നിലവിൽ ഫാസ്ടാഗ് വഴിയാണ്.