ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കർഷക സംഘടനകൾ രംഗത്ത്. പ്രമുഖ സംഘടനകൾ കരാറിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുവന്നു. അടുത്തയാഴ്ച രാജ്യം കനത്ത പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിക്കും.(Farmer organizations protest against India-US trade deal)
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര ധാരണകൾ രാജ്യത്തെ കാർഷിക മേഖലയെ അമേരിക്കൻ ബഹുരാഷ്ട്ര കമ്പനികൾക്ക് അടിയറവ് വെക്കുന്നതിന് തുല്യമാണെന്ന് സംഘടനകൾ ആരോപിച്ചു. അമേരിക്കൻ വ്യാവസായിക ഉൽപ്പന്നങ്ങൾക്കും ഭക്ഷ്യ-കാർഷിക ഉൽപ്പന്നങ്ങൾക്കും ഇന്ത്യ നൽകുന്ന താരിഫ് ഇളവുകൾ ആഭ്യന്തര കർഷകരെ തകർക്കുമെന്നാണ് ആരോപണം.
ഇന്ത്യൻ ഉൽപ്പന്നങ്ങളായ തുണിത്തരങ്ങൾ, റബ്ബർ, പ്ലാസ്റ്റിക് എന്നിവയ്ക്ക് യുഎസ് 18 ശതമാനം താരിഫ് ചുമത്തുമ്പോൾ, അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ഇളവുകൾ നൽകുന്നു. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തതായുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വെളിപ്പെടുത്തലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ രാജി സംഘടനകൾ ആവശ്യപ്പെട്ടു.



