

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ ഓടുന്ന വാനിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ അതിജീവിതയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. പീഡനശ്രമം എതിർത്ത യുവതിയെ പ്രതികൾ ക്രൂരമായി മർദ്ദിച്ചതിനെത്തുടർന്ന് ഒരു കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ട നിലയിലാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.(Faridabad gang rape, One eye of survivor completely damaged)
തലയ്ക്കും മുഖത്തും മാരകമായി പരിക്കേറ്റ യുവതിയുടെ മുഖത്ത് മാത്രം 12 തുന്നലുകളുണ്ട്. മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ശരീരത്തിൽ മുറിവുകൾ ഏൽപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി സുഹൃത്തിന്റെ വീട്ടിൽ നിന്ന് മടങ്ങാൻ മെട്രോ ചൗക്കിൽ വാഹനം കാത്തുനിന്ന യുവതിക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് പ്രതികൾ വാനിൽ കയറ്റിയത്. തുടർന്ന് ഗുരുഗ്രാം ഭാഗത്തേക്ക് വാഹനം ഓടിക്കുകയും കുന്നിൻ പ്രദേശത്ത് വെച്ചും ഓടുന്ന വാനിൽ വെച്ചും രണ്ടര മണിക്കൂറോളം പീഡിപ്പിക്കുകയായിരുന്നു.
പുലർച്ചെ മൂന്ന് മണിയോടെ രക്തത്തിൽ കുളിച്ച നിലയിലായ യുവതിയെ എസ്.ജി.എം നഗറിന് സമീപം റോഡിലേക്ക് വലിച്ചെറിഞ്ഞ ശേഷം പ്രതികൾ കടന്നുകളഞ്ഞു. സംഭവത്തിൽ പ്രതികൾ ഉപയോഗിച്ച വാൻ പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി. അതേസമയം, വിഷയം രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസ് രംഗത്തെത്തി. ഹരിയാനയിലെ ക്രമസമാധാനം പൂർണ്ണമായും തകർന്നുവെന്നും സ്ത്രീകൾക്ക് സുരക്ഷിതമായി പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും കോൺഗ്രസ് ആരോപിച്ചു.