

ന്യൂഡൽഹി: പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ഗുവാഹട്ടിയിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഗായകന്റെ മരണം നടന്ന് മൂന്നു മാസങ്ങൾക്ക് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്.
3500 ഓളം പേജ് വരുന്ന കുറ്റപത്രത്തിൽ രണ്ടു പോസ്റ്റുമോർട്ടം റിപ്പോർട്ടുകളും 300 സാക്ഷിമൊഴികളും മറ്റു ഡിജിറ്റൽ തെളിവുകളും ഉൾപ്പെടുന്നതായാണ് സൂചന. സുബീൻ ഗാർഗിന്റെ മാനേജറും പരിപാടി സംഘാടകനും ബന്ധുവും ഉൾപ്പെടെ ഏഴു പേർക്കെതിരെയാണ് കുറ്റപത്രം എന്നാണ് വിവരം.
'സുബീൻ ഗാർഗിന്റെ മരണം കൊലപാതകം' എന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കൊലപാതകി ആരെന്ന് വ്യക്തമാക്കിയിരുന്നില്ല.