പനാജി: മുൻ ഇന്ത്യൻ നാവികസേനാ മേധാവി അഡ്‌മിറൽ അരുൺ പ്രകാശിനും ഭാര്യക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി ഗോവയിൽ നടത്തിയ പരിശോധനയിൽ ഇരുവരെയും കണ്ടെത്താനായില്ലെന്ന് രേഖപ്പെടുത്തിയതിനെ തുടർന്നാണ് നടപടി. വീർ ചക്ര ജേതാവാണ് ഇദ്ദേഹം.(Excluded from voter list, Election Commission issues notice to former Navy chief)
വോട്ടർ പട്ടികയിൽ പേര് തിരികെ ചേർക്കുന്നതിനായി രേഖകൾ സഹിതം നേരിട്ട് ഹാജരാകാനാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം പാലിക്കുമെന്നും ഹിയറിങ്ങിന് ഹാജരാകുമെന്നും അരുൺ പ്രകാശ് അറിയിച്ചു.
വിരമിച്ച ഉദ്യോഗസ്ഥൻ എന്ന നിലയിൽ പ്രത്യേക പരിഗണനയൊന്നും താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും, മുമ്പ് കൃത്യമായി ഫോമുകൾ പൂരിപ്പിച്ചു നൽകിയിട്ടുള്ളതാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
അഡ്‌മിറൽ അരുൺ പ്രകാശിനെ കൂടാതെ മറ്റൊരു പ്രമുഖനും വോട്ടർ പട്ടികയിൽ നിന്ന് പുറത്തായിട്ടുണ്ട്. കാർഗിൽ യുദ്ധവീരനും ദക്ഷിണ ഗോവ എംപിയുമായ വിരിയാറ്റോ ഫെർണാണ്ടസിനും സമാനമായ രീതിയിൽ വോട്ടർ പട്ടികയിൽ പേര് നഷ്ടപ്പെട്ടതായാണ് വിവരം.