
കൊൽക്കത്ത: തൃണമൂല വിദ്യാര്‍ത്ഥി സംഘടന സ്ഥാപക ദിനത്തില്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം നിരസിച്ചു. കൊൽക്കത്ത സര്‍വകലാശാല സർവകലാശാല ചാന്‍സലർ കൂടിയായ ഗവർണർ കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് വൈസ് ചാൻസലർ സിൻഡിക്കേറ്റ് യോഗം വിളിച്ച് സർക്കാർ നിർദേശത്തിനെതിരായ നടപടി സ്വീകരിച്ചത്. സർവകലാശാലയുടെ സ്വയംഭരണാവകാശം സംരക്ഷിക്കുന്നതിൽ നിർണായകമായ ഈ തീരുമാനം സംസ്ഥാനത്തും രാജ്യത്തുടനീളമുള്ള അക്കാദമികരംഗത്ത് ചർച്ചാവിഷയമായി മാറിയിരിക്കുന്നു.
ഓഗസ്റ്റ് 28-ന് നടത്താനിരുന്ന കൽക്കട്ട സർവകലാശാലയിലെ ബി.കോം, എൽ.എൽ.ബി പരീക്ഷകൾ തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ തൃണമൂൽ ഛത്ര പരിഷത്തിന്റെ സ്ഥാപക ദിനത്തോട് അനുബന്ധിച്ച് പുനഃക്രമീകരിക്കാൻ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സർവകലാശാലയ്ക്ക് നിർദേശം നൽകിയിരുന്നു.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം വൈസ് ചാൻസലർ പ്രൊഫ. ശാന്ത ദത്ത ചാൻസലർ കൂടിയായ ഗവർണർ ഡോ സിവി ആനന്ദബോസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ചാൻസലറുടെ നിർദ്ദേശപ്രകാരം അവർ ഇതിനായി ഒരു സിൻഡിക്കേറ്റ് യോഗം വിളിച്ചുചേർത്തിരുന്നു. വൈസ് ചാൻസലർ ശക്തമായ നിലപാട് സ്വീകരിച്ചതോടെ, സർക്കാരിന്റെ നിർദ്ദേശം നിരസിക്കാൻ സിൻഡിക്കേറ്റ് നിർബന്ധിതരായി. അതോടെ പരീക്ഷകൾ മുൻകൂട്ടി നിശ്ചയിച്ച തീയതികളിൽ തന്നെ നടത്താൻ തീരുമാനിക്കുന്നു.
ഒരു വിദ്യാർത്ഥി സംഘടനയുടെ സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സർവകലാശാലയ്ക്ക് കത്തെഴുതുന്നത് അഭൂതപൂർവമാണ്. സർക്കാരിന്റെ നിർദ്ദേശത്തിനെതിരെ വിസിയും സിൻഡിക്കേറ്റും തീരുമാനമെടുക്കുന്നത് അപൂർവമാണ്. പരീക്ഷകൾ ക്രമീകരിക്കുന്നതിനുപകരം സ്വയംഭരണാവകാശം സംരക്ഷിക്കുന്നതിൽ സർവകലാശാല കാണിക്കുന്ന ജാഗ്രത ബംഗാളിലെ അക്കാദമിക് വൃത്തങ്ങളിൽ പുതിയൊരു ഉണർവ് സൃഷ്ടിച്ചിട്ടുണ്ട്.
സർവകലാശാലയുടെ സ്വയംഭരണവും നഷ്ടപ്പെട്ട മഹത്വവും പുനഃസ്ഥാപിക്കുന്നതിനുള്ള ഏറ്റവും നിർണ്ണായകവും ധീരവുമായ നിലപാട്" എന്നാണ് ബംഗാളിലെ മാധ്യമങ്ങൾ ഈ തീരുമാനത്തെ പ്രശംസിച്ചത്. "ഭയവും ഭീഷണിയും അഴിമതിയും കൊണ്ട് അദ്ധ്യാപകർ വലയുന്ന സംസ്ഥാനത്തിന്റെ നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തിൽ സിൻഡിക്കേറ്റ് എടുത്ത തീരുമാനം അഭൂതപൂർവമാണ്" - ഒരു രാഷ്‌ട്രീയ നിരൂപകൻ ചാനൽ ചർച്ചയിൽ പറഞ്ഞു. കൽക്കട്ട യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷനും (CUTA) തീരുമാനത്തെ പിന്തുണച്ച് പ്രസ്താവന പുറപ്പെടുവിച്ചു.