ഹൈദരാബാദ്: പ്രണയവിവാഹത്തെക്കുറിച്ച് സംസാരിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ കാമുകിയുടെ ബന്ധുക്കൾ ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ നടന്ന ഈ കൊലപാതകം ദുരഭിമാനക്കൊലയാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.(Engineering student murdered by girlfriend's family in Telangana)
മൈസമ്മഗുഡയിലെ സെന്റ് പീറ്റേഴ്‌സ് എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ജ്യോതി ശ്രാവൺ സായ് ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ശ്രാവൺ സായിയും 19-കാരിയായ ശ്രീജയും പ്രണയത്തിലായിരുന്നു. എന്നാൽ ശ്രീജയുടെ കുടുംബം ഈ ബന്ധത്തിന് തുടക്കം മുതൽ എതിരായിരുന്നുവെന്ന് അമീൻപൂർ സർക്കിൾ ഇൻസ്പെക്ടർ നരേഷ് അറിയിച്ചു.
കഴിഞ്ഞ ദിവസം വിവാഹത്തെക്കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് ശ്രീജയുടെ മാതാപിതാക്കൾ ശ്രാവണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. വീട്ടിലെത്തിയ ഉടൻ തന്നെ ശ്രീജയുടെ ബന്ധുക്കൾ ശ്രാവണിനെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. തലയിലും ശരീരമാകെയും മർദ്ദനമേറ്റ ശ്രാവണിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും കാലും വാരിയെല്ലുകളും ഒടിയുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചു. അമീൻപൂർ പോലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. കൊലപാതകത്തിനായി ഉപയോഗിച്ച ക്രിക്കറ്റ് ബാറ്റ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. മാതാപിതാക്കൾക്ക് പുറമെ മറ്റ് കുടുംബാംഗങ്ങൾക്ക് സംഭവത്തിൽ പങ്കുണ്ടോ എന്നും അന്വേഷിച്ചുവരികയാണ്.