ന്യൂഡൽഹി: എമ്പുരാൻ സിനിമയ്ക്കെതിരായ വിവാദം പാർലമെന്റിൽ ഉന്നയിച്ച് സിപിഎം. സഭാ നടപടികൾ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.എ. റഹീം എംപി രാജ്യസഭാധ്യക്ഷന് നോട്ടിസ് നൽകി. രാജ്യത്ത് ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണ് സംഘപരിവാർ നടത്തുന്നതെന്നും ഇതാണ് എമ്പുരാൻ വിഷയത്തിൽ പ്രകടമാകുന്നതെന്നും റഹീം പറഞ്ഞു. സംവിധായകൻ പൃഥ്വിരാജ് ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർക്കെതിരെ നടക്കുന്ന തുടർച്ചയായ സൈബർ ആക്രമണം അടക്കം ഉൾപ്പെടുത്തി വിഷയം ചർച്ച ചെയ്യണമെന്നാണ് റഹീം നോട്ടിസിൽ ആവശ്യപ്പെട്ടത്. എന്നാൽ റഹീമിന്റെ ആവശ്യം സഭാധ്യക്ഷൻ തള്ളി.
മലയാള സിനിമ മേഖലയിലെ തന്നെ ഏറ്റവും പ്രമുഖരായ പല ആളുകൾ ഭാഗമായിട്ടുള്ള ചിത്രമാണ് എമ്പുരാനെന്നും എന്നാൽ അവർക്ക് പോലും ഒരുഘട്ടത്തിൽ ഭയന്ന് മാപ്പ് പറയാൻ നിർബന്ധിതരാകേണ്ട സാഹചര്യമാണെന്നും എ.എ. റഹീം പറഞ്ഞു.
അതിനിടെ എമ്പുരാൻ റീ എഡിറ്റഡ് വേർഷൻ വൈകാതെ തിയറ്ററുകളിലെത്തും. ആദ്യ സെൻസർ കോപ്പിയിലെ 2 മിനിറ്റ് 8 സെക്കൻഡ് രംഗം വെട്ടി മാറ്റിയാണ് ചിത്രം വീണ്ടും തിയറ്ററുകളിൽ എത്തിക്കുന്നത്.
അതേസമയം, റിലീസ് ചെയ്ത് അഞ്ചാം ദിവസം ചിത്രം 200 കോടി ക്ലബ്ബിലെത്തി.