

ഗുവഹാത്തി: അസമിലെ നാഗോൺ ജില്ലയിൽ ആനക്കൂട്ടത്തിനിടയിലേക്ക് രാജധാനി എക്സ്പ്രസ് (Rajdhani Express) ഇടിച്ചുകയറി എട്ട് ആനകൾ ചെരിഞ്ഞു. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ദാരുണമായ ഈ സംഭവം നടന്നത്. അപകടത്തെത്തുടർന്ന് ട്രെയിനിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റിയെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
സായിരംഗ് - ന്യൂഡൽഹി രാജധാനി എക്സ്പ്രസ് (20507) ആണ് അപകടത്തിൽപ്പെട്ടത്. ലുംഡിംഗ് ഡിവിഷന് കീഴിലുള്ള ജമുനാമുഖ് - കാമ്പൂർ സെക്ഷനിലായിരുന്നു സംഭവം. ട്രാക്കിൽ ആനകളെ കണ്ട ഉടൻ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് പ്രയോഗിച്ചെങ്കിലും വേഗതയിലായിരുന്ന ട്രെയിൻ ആനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ആനക്കൂട്ടം പതിവായി സഞ്ചരിക്കുന്ന ആനത്താരയായി അടയാളപ്പെടുത്താത്ത ഇടത്താണ് അപകടം നടന്നതെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. അപകടത്തിന് പിന്നാലെ പാളം തെറ്റിയ കോച്ചുകളിൽ നിന്ന് യാത്രക്കാരെ സുരക്ഷിതമായി മാറ്റി. രാവിലെ ആറ് മണിയോടെ പാളം തെറ്റിയ ഭാഗങ്ങൾ വേർപ്പെടുത്തി ട്രെയിൻ യാത്ര തുടർന്നു. ഗുവഹാത്തിയിൽ നിന്ന് കൂടുതൽ കോച്ചുകൾ ഘടിപ്പിച്ച ശേഷമാകും ഡൽഹിയിലേക്കുള്ള യാത്ര. ആനകൾ ട്രെയിൻ തട്ടി മരിക്കുന്നത് അസമിൽ വലിയ പാരിസ്ഥിതിക പ്രശ്നമായി തുടരുകയാണ്. റെയിൽവേയുടെയും വനംവകുപ്പിന്റെയും മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Eight elephants were killed early Saturday morning after the New Delhi-bound Rajdhani Express plowed into a herd in Assam's Nagaon district. The impact caused the train's engine and five coaches to derail, though fortunately, no passengers were injured in the incident. Railway officials stated that the accident occurred around 2:17 AM in an area not designated as a formal elephant corridor, and while the loco-pilot applied emergency brakes, the collision was unavoidable.