

മുംബൈ: പുണെയിൽ ഫ്ലാറ്റിലെ വളർത്തുനായയുടെ ആക്രമണത്തിൽനിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് വീണ് ഇലക്ട്രീഷ്യൻ മരിച്ചു. നായയുടെ ഉടമസ്ഥനെതിരെ പോലീസ് കേസെടുത്തു. മംഗൾവാർ പേഠ് സ്വദേശി രമേശ് ഗായ്‌ക്‌വാഡ് (45) ആണ് മരിച്ചത്. മംഗൾവാർ പേഠിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള കസബ പേഠിലെ സിദ്ധിവിനായക് ഹൗസിങ് സൊസൈറ്റിയിലായിരുന്നു സംഭവം.(Electrician dies after falling from building while escaping dog attack)
ഇലക്ട്രിക് വർക്കുകൾക്കായി എത്തിയതായിരുന്നു രമേശ്. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ പണി നടക്കുന്നതിനിടെ നാലാം നിലയിൽനിന്ന് ഒരു ജർമൻ ഷെപ്പേർഡ് ഇദ്ദേഹത്തെ കടിക്കാൻ എത്തി. നായയുടെ ആക്രമണം ഭയന്ന് ഓടുന്നതിനിടയിൽ രമേശ് താഴേക്കു വീഴുകയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു.
രമേശിന്റെ ഭാര്യയുടെ പരാതിയിലാണ് പോലീസ് ഉടമസ്ഥനായ സിദ്ധാർഥ് കാംബ്ലെയ്ക്ക് എതിരെ കേസെടുത്തത്. പോലീസ് സബ് ഇൻസ്‌പെക്ടർ സന്തോഷ് ഗോറെ പറയുന്നത് നായയെ വളർത്താനായി പുണെ മുനിസിപ്പൽ കോർപ്പറേഷന്റെ (പി.എം.സി.) ലൈസൻസ് ഉടമസ്ഥൻ നേടിയിരുന്നില്ല എന്നാണ്.
വളർത്തുമൃഗങ്ങളെ ഫ്ലാറ്റിൽ പരിപാലിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ കാംബ്ലെ എടുത്തിരുന്നില്ലെന്നും പോലീസ് പറഞ്ഞു. നായയുടെ ഉടമസ്ഥൻ സിദ്ധാർഥ് കാംബ്ലെയ്‌ക്കെതിരെ നടപടി സ്വീകരിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.