ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലെ തടസ്സങ്ങൾ കേന്ദ്ര സർക്കാർ നീക്കി. ഉപകരണങ്ങളുടെ വില വർദ്ധനവ് പരിഗണിച്ച് ചാർജിംഗ് സ്റ്റേഷൻ നിർമ്മാണത്തിനുള്ള ഇൻപുട്ട് നിരക്കുകൾ ഊർജ്ജ മന്ത്രാലയം പരിഷ്കരിച്ചു. ഇതോടെ സംസ്ഥാനങ്ങൾക്ക് സബ്‌സിഡിയോടെ ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്നത് എളുപ്പമാകും.(Electric vehicle revolution to gain momentum, 72,000 charging stations coming across the country)
ചാർജിംഗ് സൗകര്യങ്ങൾക്കായി മാത്രം കേന്ദ്ര സർക്കാർ 2,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രകാരം ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള ചിലവിൽ 100 ശതമാനം വരെ സംസ്ഥാനങ്ങൾക്ക് സബ്‌സിഡിയായി ലഭിക്കും.
2030-ഓടെ രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 10 ശതമാനത്തിന് മുകളിലെത്തുമെന്ന് സർക്കാർ കരുതുന്നു. ഇത് കണക്കിലെടുത്ത് 72,000-ത്തിലധികം പൊതു ചാർജിംഗ് സ്റ്റേഷനുകൾ രാജ്യത്തുടനീളം നിർമ്മിക്കേണ്ടതുണ്ട്. നൂതന വാഹന സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതിയിൽ വലിയ നിക്ഷേപമാണ് വരുന്നത്.
ഇതുവരെ പദ്ധതിക്ക് കീഴിൽ 35,657 കോടി രൂപയുടെ നിക്ഷേപം എത്തിക്കഴിഞ്ഞു. കമ്പനികൾക്കായി 2,321.94 കോടി രൂപയുടെ ആനുകൂല്യങ്ങൾ ഇതിനോടകം അനുവദിച്ചു. 25,938 കോടി രൂപയാണ് ഈ പദ്ധതിയുടെ ആകെ ബജറ്റ്. ഉൽപ്പന്നങ്ങളിൽ കുറഞ്ഞത് 50 ശതമാനമെങ്കിലും ആഭ്യന്തര മൂല്യവർദ്ധനവ് ഉണ്ടെങ്കിൽ മാത്രമേ ഈ ആനുകൂല്യങ്ങൾ ലഭിക്കൂ. എട്ട് പ്രമുഖ വാഹന നിർമ്മാതാക്കൾക്കായി 94 മോഡലുകൾക്ക് ഇതിനോടകം സർട്ടിഫിക്കേഷൻ നൽകിയിട്ടുണ്ട്.