

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രജ്ഞരായ ഐ-പാക് (I-PAC) മേധാവി പ്രതീക് ജെയിനിന്റെ വസതിയിൽ നടന്ന റെയ്ഡിനിടെ മുഖ്യമന്ത്രി മമത ബാനർജി നേരിട്ടെത്തി തെളിവുകൾ കടത്തിയെന്ന് ഇഡി ആരോപിച്ചു. ഭരണഘടനാ പദവി ദുരുപയോഗം ചെയ്ത് അന്വേഷണം തടസ്സപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ഏജൻസി കൊൽക്കത്ത ഹൈക്കോടതിയിൽ ഹർജി നൽകിയത്.
റെയ്ഡ് നടന്ന സ്ഥലത്തേക്ക് മുഖ്യമന്ത്രി നിരവധി പോലീസ് ഉദ്യോഗസ്ഥരുമായി അതിക്രമിച്ചു കയറി. ഡിജിറ്റൽ ഉപകരണങ്ങളും സുപ്രധാന രേഖകളും ഉൾപ്പെടെയുള്ള തെളിവുകൾ അവിടെനിന്ന് മോഷ്ടിച്ചു. കൽക്കരി കള്ളക്കടത്ത് കേസിലെ ഒരു ഹവാല ഓപ്പറേറ്റർ വഴി ഐ-പാക് കമ്പനിയിലേക്ക് വലിയ തുക എത്തിയതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. ഐ-പാക് കള്ളപ്പണം വെളുപ്പിക്കുന്ന സംഘത്തിന്റെ ഭാഗമാണെന്നും ഇഡി ആരോപിക്കുന്നു.
മമത ബാനർജിയും കൊൽക്കത്ത പോലീസ് കമ്മീഷണറും ചേർന്ന് പിഎംഎൽഎ (PMLA) നിയമപ്രകാരമുള്ള നിയമപരമായ നടപടികൾ തടസ്സപ്പെടുത്തിയതായി ഹർജിയിൽ പറയുന്നു. അന്വേഷണം ഒരു രാഷ്ട്രീയ പാർട്ടിയെയോ ഓഫീസിനെയോ ലക്ഷ്യം വെച്ചുള്ളതല്ലെന്ന് ഇഡി വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട പതിവ് നടപടികളുടെ ഭാഗമായാണ് റെയ്ഡ് നടന്നതെന്നും ഏതെങ്കിലും തിരഞ്ഞെടുപ്പുമായി ഇതിന് ബന്ധമില്ലെന്നും ഏജൻസി കോടതിയെ അറിയിച്ചു.
കൽക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഐ-പാക് മേധാവി പ്രതീക് ജെയിനിന്റെ വസതിയിൽ വ്യാഴാഴ്ചയാണ് റെയ്ഡ് ആരംഭിച്ചത്. മുഖ്യമന്ത്രി നേരിട്ട് സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായി വാക്കേറ്റത്തിലേർപ്പെട്ടത് വലിയ വാർത്തയായിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ ആഭ്യന്തര വിവരങ്ങൾ ചോർത്താനാണ് കേന്ദ്ര ഏജൻസി ശ്രമിക്കുന്നതെന്ന് മമത ബാനർജി ആരോപിച്ചു.