

കൊൽക്കത്ത: പശ്ചിമബംഗാളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മുഖ്യമന്ത്രി മമത ബാനർജിയും തമ്മിലുള്ള പോരാട്ടം മറ്റൊരു തലത്തിലേക്ക് വ്യാപിക്കുന്നു. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള പരാതിയിൽ ഇഡി ഉദ്യോഗസ്ഥർക്കും കേന്ദ്ര സുരക്ഷാ സേനയ്ക്കും എതിരെ ബംഗാൾ പോലീസ് കേസെടുത്തു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ നടത്തുന്നു എന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.(ED-Mamata fight intensifies, Bengal Police files case against ED on Chief Minister's complaint)
ഡെറക് ഒബ്രിയാൻ, മഹുവ മൊയ്ത്ര, കീർത്തി ആസാദ് എന്നിവരുടെ നേതൃത്വത്തിൽ തൃണമൂൽ എംപിമാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിതി ചെയ്യുന്ന കർത്തവ്യ ഭവന് മുന്നിൽ പ്രതിഷേധിച്ചു. പ്രതിഷേധിച്ച എംപിമാരെ ഡൽഹി പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തത് വലിയ നാടകീയ രംഗങ്ങൾക്ക് കാരണമായി. പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തിച്ച എംപിമാർ അവിടെയും പ്രതിഷേധം തുടർന്നു.
പോലീസ് അമിത് ഷായുടെ ഗുണ്ടകളായി പ്രവർത്തിക്കുകയാണെന്ന് മഹുവ മൊയ്ത്ര വിമർശിച്ചു. ബിജെപിയിലെ അഴിമതിക്കാർക്കെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നും അവർ ചോദിച്ചു.
കൊൽക്കത്തയിൽ മുഖ്യമന്ത്രി മമത ബാനർജി നേരിട്ട് തെരുവിലിറങ്ങി പദയാത്ര നടത്തി. കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത് സംസ്ഥാന ഭരണത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് മമത ആരോപിച്ചു. ഇതിന്റെ ഭാഗമായാണ് ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ പോലീസ് തയ്യാറായത്.