കോയമ്പത്തൂർ: പ്രമുഖ മലയോര വിനോദസഞ്ചാര മേഖലയായ വാൽപാറയിലേക്ക് നാളെ മുതൽ ഇ–പാസ് നിർബന്ധമാക്കി. മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് നീലഗിരി ജില്ലയിലും കൊടൈക്കനാലിലുമുള്ള ഇ–പാസ് നിബന്ധനകൾ വാൽപാറയിലേക്കും വ്യാപിപ്പിക്കുന്നത്.(E-pass mandatory for Valparai from tomorrow, Registration has begun)
ഇ-പാസിനായുള്ള റജിസ്ട്രേഷൻ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. www.tnepass.tn.gov.in/home എന്ന വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്യാം.
വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്കായി, കേരളത്തിൽ നിന്ന് വാൽപാറയിലേക്ക് പ്രവേശിക്കുന്ന കോയമ്പത്തൂർ ജില്ലാതിർത്തികളായ ഷോളയാർ അണക്കെട്ടിന്റെ ഇടതുകരയിലെ (മഴുക്കുപ്പാറ വഴി) ചെക്പോസ്റ്റിലും ആളിയാർ ചെക്പോസ്റ്റിലും റജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇ-പാസ് പരിശോധനയ്ക്കായി ആളിയാർ, മഴുക്കുപ്പാറ ചെക്ക്പോസ്റ്റുകളിൽ റവന്യു, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വാൽപാറയിലേക്കുള്ള യാത്രയിൽ പ്ലാസ്റ്റിക് സാധനങ്ങൾ കൊണ്ടുപോകുന്നതിനും ഉപയോഗിക്കുന്നതിനും കർശന നിരോധനമുണ്ട്. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കൈവശം വെച്ചാൽ പിടിച്ചെടുക്കുമെന്ന് കലക്ടറേറ്റിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു.
സർക്കാർ ബസ്സുകൾ, മറ്റ് സർക്കാർ വാഹനങ്ങൾ എന്നിവയെ ഇ-പാസ് നിബന്ധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാൽപാറ താലൂക്കിൽ വിലാസമുള്ള വാഹനങ്ങൾ ഒരുതവണ മാത്രം റജിസ്റ്റർ ചെയ്താൽ മതിയാകും.