ന്യൂഡൽഹി : കച്ചിൽ തകർന്ന് വീണത് പാക് ഡ്രോൺ ആണെന്ന് സംശയം. ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തുകയാണ് ഇന്ത്യൻ സൈന്യം. സംഭവമുണ്ടായത് ഗുജറാത്തിലെ കച്ച് ആദിപ്പൂർ തോലാനി കോളേജിന് സമീപമാണ്. ഡ്രോൺ തകർന്ന് വീണത് രാവിലെ 8:45നാണ്. ഈ പ്രദേശം പാകിസ്ഥാൻ ഗുജറാത്ത് അതിർത്തിയിൽ നിന്നും 150 കിലോമീറ്റർ ഉള്ളിലേക്കാണ് സ്ഥിതിചെയ്യുന്നത്. ജനവാസ മേഖലയിൽ പാക്കിസ്ഥാൻ ഡ്രോൺ ആക്രമണങ്ങൾ തുടരുന്നുവെന്നത് വളരെ ഗൗരവകരമാണ്. (Drone crashes in Kutch )
അതേസമയം, പ്രധാനമന്ത്രിയുടെ വസതിയിൽ വീണ്ടും 3 സൈനിക മേധാവികളും സിഡിഎസും എത്തി. ഇവിടെ ഉന്നതതല യോഗം നടക്കുകയാണ്. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് അനിൽ ചൗഹാൻ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് (എൽഒസി) സമീപമുള്ള നിരവധി ഭീകര കേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തു. സമീപ ദിവസങ്ങളിൽ പാകിസ്ഥാൻ ആരംഭിച്ച ഡ്രോൺ ആക്രമണങ്ങളുടെയും അതിർത്തി കടന്നുള്ള ആക്രമണങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ ആക്രമണങ്ങൾ നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. വെള്ളിയാഴ്ച നടത്തിയ കൃത്യതയുള്ള ആക്രമണങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ സൈന്യം പങ്കിട്ടു. ഇന്ത്യയിലെ സാധാരണക്കാർക്കും സുരക്ഷാ സേനയ്ക്കുമെതിരെ നുഴഞ്ഞുകയറ്റം സാധ്യമാക്കുന്നതിലും ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും ലക്ഷ്യമിട്ട സ്ഥലങ്ങൾ വളരെക്കാലമായി നിരീക്ഷണത്തിലായിരുന്നു.