ന്യൂഡൽഹി: ചെങ്കോട്ടയിലുണ്ടായ കാർ സ്ഫോടനവുമായി ബന്ധപ്പെട്ട്, മുൻപ് ജമ്മു കശ്മീർ ഭരണകൂടം സർവീസിൽ നിന്ന് പിരിച്ചുവിട്ട ഡോക്ടർ നിസാർ ഉൾ ഹസ്സൻ സംശയത്തിൻ്റെ നിഴലിൽ. 2023 നവംബറിൽ ജമ്മു കശ്മീർ ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയുടെ ഉത്തരവനുസരിച്ച് ശ്രീനഗറിലെ എസ്എച്ച്എംഎസ് ആശുപത്രിയിൽ നിന്നാണ് ഇദ്ദേഹത്തെ പുറത്താക്കിയത്.(Dr. Nisar ul Hassan, the ticking time bomb)
പിരിച്ചുവിട്ട വേളയിൽ ജമ്മു കശ്മീർ സിഐഡി, ഡോ. നിസാർ ഉൾ ഹസ്സനെ വിശേഷിപ്പിച്ചത് "വ്യാപകമായ അക്രമം അഴിച്ചുവിടാനും ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയർത്താനും പാകിസ്താനും അതിൻ്റെ ഭീകര-വിഘടനവാദി ശൃംഖലയ്ക്കും എപ്പോൾ വേണമെങ്കിലും വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന 'ഒരു ടൈം ബോംബ്'" എന്നായിരുന്നു.
സർവീസിൽ നിന്ന് പുറത്താക്കിയ ഉടൻ തന്നെ ഹസ്സനെ ഫരീദാബാദിലെ അൽ-ഫലാഹ് സ്‌കൂൾ ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് സെൻ്ററിൽ ജോലിക്ക് എടുത്തിരുന്നു. അവിടെവെച്ച്, അദ്ദേഹത്തിൻ്റെ കീഴിൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്നതും കാർ ബോംബറായി ആരോപിക്കപ്പെടുന്നതുമായ ഉമർ ഉൾപ്പെടെയുള്ള മെഡിക്കൽ പ്രൊഫഷണലുകളെ ഹസ്സൻ തീവ്രവാദത്തിലേക്ക് ആകർഷിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു.
കശ്മീരിലെ വിഘടനവാദികൾക്ക് പിന്തുണ നൽകുകയും മെഡിക്കൽ പ്രൊഫഷണലുകൾക്കിടയിൽ വിഘടനവാദ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത ഹസ്സൻ്റെ മുൻകാല ചരിത്രമാണ് നിലവിലെ സംശയങ്ങൾക്ക് പ്രധാന കാരണം. ജെയ്‌ഷെ-മുഹമ്മദ് സംഘത്തിൻ്റെ സൂത്രധാരനും പ്രേരകനുമായി നിസാർ ഉൾ ഹസ്സൻ മാറിയോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
അറസ്റ്റിലായ ഡോക്ടർമാരായ ഡോ. മുസമ്മിൽ, ഡോ. അദീൽ, ഡോ. ഷഹീൻ, ഡോ. പർവേസ്, മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഉമർ നബി എന്നിവരടങ്ങുന്ന സംഘവുമായി നിസാർ ഉൾ ഹസ്സനുള്ള ബന്ധം എങ്ങനെയായിരുന്നുവെന്ന് എൻഐഎ (ദേശീയ അന്വേഷണ ഏജൻസി) ഇപ്പോൾ വിശദമായി പരിശോധിച്ച് വരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി നിസാർ ഉൾ ഹസ്സനെ എൻഐഎ കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്.