
മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ വാട്ട്‌സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലി യുവാവ്(Dowry harassment). സംഭവത്തിൽ ബസേര സ്വദേശിയായ അസ്മയുടെ ഭർത്താവ് ഹസൻ, അമ്മായിയമ്മ റാഷിദ, രണ്ട് സഹോദരീഭർത്താക്കൻമാരായ സലിം, ഷാക്കിർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
യുവതിയുടെ പരാതിയിൽ സ്ത്രീധന നിരോധന നിയമം, മുസ്ലീം വനിതാ വിവാഹ അവകാശ സംരക്ഷണ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2017 നവംബറിൽ യുവതിയെ വിവാഹം കഴിച്ച ഹസനിൽ നിന്നും തുടർച്ചയായ സ്ത്രീധന പീഡനം ഏൽക്കേണ്ടി വന്നതായി പരാതിയിൽ പറയുന്നു.
ഇതേത്തുടർന്ന് യുവതി ഭർത്താവിന്റെ വീട് വിട്ട് മാതാപിതാക്കളോടൊപ്പം താമസിചു വരികയായിരുന്നു. ഇതിനിടയിലാണ് മാർച്ച് 31 ന്, ഇന്ത്യൻ നിയമപ്രകാരം നിയമവിരുദ്ധമായ മുത്തലാഖ് ഉച്ചരിച്ചുകൊണ്ട് ഹസൻ തനിക്ക് വാട്ട്‌സ്ആപ്പ് സന്ദേശം അയച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.