

ന്യൂഡൽഹി : ബുൾഡോസർ രാജിനെതിരെ വിമർശനവുമായി സുപ്രീംകോടതി. കോടതിയുടെ അനുവാദം ഇല്ലാതെ കുറ്റാരോപിതരുടെ വീടുകളും മറ്റു വസ്തുക്കളും പൊളിക്കാൻ പാടില്ലെന്നും നിർദേശം നൽകി. പൊതു റോഡുകൾ, നടപ്പാതകൾ, റെയിൽവേ ലൈനുകൾ, ജലാശയങ്ങൾ എന്നിവയിലെ കൈയേറ്റങ്ങൾക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും സുപ്രീം കോടതി ചൂണ്ടികാട്ടി. ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാൽ ആകാശം ഇടിഞ്ഞുവീഴില്ലെന്നും ഒക്ടോബര്‍ ഒന്നുവരെ ഇത്തരം നടപടികള്‍ നിര്‍ത്തിവെക്കാനും സുപ്രീംകോടതി ഉത്തരവിട്ടു.
ജഹാംഗീർ പുരിയിലെ പൊളിക്കലിനെതിരെ സിപിഎം നേതാവ് വൃന്ദാ കാരാട്ട് നൽകിയ ഹർജികൾ ഉൾപ്പെടെ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. കുറ്റാരോപിതരായ വ്യക്തികളുടെ കെട്ടിടങ്ങൾ ശിക്ഷാനടപടിയായി പൊളിച്ചുനീക്കുന്ന വിവിധ സംസ്ഥാന സർക്കാരുകളുടെ നടപടികൾക്കെതിരെയുള്ള ഹർജിയിലാണ് കോടതി നടപടി.