ചെന്നൈ: മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി.ആർ. സ്വാമിനാഥനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാൻ ഡി.എം.കെ. സഖ്യത്തിലെ എം.പിമാർ നീക്കം തുടങ്ങി. മധുരയിലെ തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിക്കാനുള്ള വിവാദ ഉത്തരവിനെ തുടർന്നാണ് ഈ നീക്കം.(DMK moves to bring impeachment motion against Justice GR Swaminathan)
ഡി.എം.കെ. സഖ്യത്തിലെ എം.പിമാർ ഒപ്പ് ശേഖരണം ആരംഭിച്ചതായി സൂചനയുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ എം.പിമാരുടെ പിന്തുണയും തേടാൻ ശ്രമം നടക്കുന്നുണ്ട്. ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകണമെങ്കിൽ ലോക്‌സഭയിൽ 100-ഉം രാജ്യസഭയിൽ 50-ഉം എം.പിമാരുടെ പിന്തുണ വേണമെന്നാണ് ചട്ടം. വിഷയത്തിൽ ഡി.എം.കെ. എം.പിമാർ ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ 2017-ലെ ഉത്തരവിന് വിരുദ്ധമായി, സിക്കന്ദർ ദർഗയുടെ സമീപം ദീപം തെളിക്കാൻ ജസ്റ്റിസ് സ്വാമിനാഥൻ ഉത്തരവിട്ടു എന്നതാണ് പ്രധാന ആക്ഷേപം. ഈ ഉത്തരവാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണമായത്. ജസ്റ്റിസ് സ്വാമിനാഥനെതിരെ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയിലെ ഒരു വിഭാഗം അഭിഭാഷകർ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു.