ചെന്നൈ: തമിഴ്‌നാട്ടിലെ മുനിസിപ്പൽ ഭരണ-കുടിവെള്ള വിതരണ വകുപ്പ് മന്ത്രി കെ.എൻ. നെഹ്‌റുവിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) രംഗത്ത്. 1020 കോടി രൂപയുടെ വൻ അഴിമതിയാണ് മന്ത്രി നടത്തിയതെന്ന് ഇ.ഡി. ആരോപിക്കുന്നത്.(DMK minister in trouble, ED alleges Rs 1020 crore corruption)
അഴിമതി ആരോപണത്തിൽ തമിഴ്നാട് ഡി.ജി.പിക്ക് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി. കത്ത് നൽകി. മന്ത്രിയുടെ വകുപ്പുമായി ബന്ധപ്പെട്ട ടെൻഡറുകളിൽ വ്യാപകമായി ക്രമക്കേട് നടന്നതായി ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്.
കരാർ തുകയുടെ 10 ശതമാനം മന്ത്രി കെ.എൻ. നെഹ്‌റുവിന് കൈമാറിയതായി അന്വേഷണത്തിൽ ഇ.ഡി. ആരോപിച്ചു. കഴിഞ്ഞ ഏപ്രിലിൽ നടന്ന റെയ്ഡുകളിൽ നിർണായകമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി.യുടെ ഈ നീക്കം. നേരത്തെ, മന്ത്രിക്കെതിരെ നിയമനക്കോഴയുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഇ.ഡി. ഉന്നയിച്ചിരുന്നു. ആയിരം കോടിയിലധികം രൂപയുടെ അഴിമതി ആരോപണം ഉയർന്നത് തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കിയിട്ടുണ്ട്.