ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കം. അന്തരിച്ച നടൻ വിജയകാന്തിന്റെ പാർട്ടിയായ ഡി.എം.ഡി.കെ, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നയിക്കുന്ന ഡി.എം.കെ സഖ്യത്തിൽ ചേർന്നു. ഡി.എം.ഡി.കെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് ചെന്നൈയിലെ അണ്ണാ അറിവാളയത്തിൽ എത്തി മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഖ്യമുറപ്പിച്ചത്.(DMDK joins hands with DMK Alliance Ahead of Tamil Nadu Elections)
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എൻ.ഡി.എ സഖ്യവുമായി പ്രേമലത ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ അവസാന നിമിഷം ഡി.എം.കെ പാളയത്തിലേക്ക് മാറുകയായിരുന്നു. പാർട്ടി പ്രവർത്തകരുടെ വികാരം മാനിച്ചാണ് ഡി.എം.കെ സഖ്യത്തിൽ ചേരാൻ തീരുമാനിച്ചതെന്ന് പ്രേമലത പറഞ്ഞു. 2016-ൽ വിജയകാന്ത് ആഗ്രഹിച്ച സഖ്യം ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുകയാണെന്നും അവർ കൂട്ടിചേർത്തു.
രാജ്യസഭാ സീറ്റും നിയമസഭയിലേക്ക് ആവശ്യമായ സീറ്റുകളും സംബന്ധിച്ച് സ്റ്റാലിനുമായി ധാരണയിലെത്തിയതായാണ് വിവരം. സീറ്റുകളുടെ എണ്ണം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ക്യാപ്റ്റൻ (വിജയകാന്ത്) തന്റെ അടുത്ത സുഹൃത്തായിരുന്നു എന്ന് സ്മരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി സ്റ്റാലിൻ പ്രേമലതയെ സ്വീകരിച്ചത്.



