
ലഖ്‌നൗ: സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷയ്ക്കും സ്വാശ്രയത്വവും ലക്ഷ്യം വെച്ച് ഉത്തർപ്രദേശ് സർക്കാരിന്‍റെ 'മിഷൻ ശക്തി'യുടെ അഞ്ചാം ഘട്ടം ആരംഭിക്കുന്നു. 10 ലക്ഷം പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിന് പരിശീലനം നൽകുമെന്നും 36,772 പെൺകുട്ടികൾക്ക് സ്ഥിരമായി സാനിറ്ററി പാഡുകൾ നൽകുമെന്നും സർക്കാർ അറിയിച്ചു. ഒക്ടോബറിൽ തുടങ്ങുന്ന പരിശീലന പരിപാടികളും ബോധവൽക്കരണ ക്യാമ്പെയ്‌നുകളും അടുത്ത വർഷം മെയിലാണ് അവസാനിക്കുക.
സ്വയം പ്രതിരോധം, ജീവിത നൈപുണ്യം, നിയമപരമായ അവകാശങ്ങൾ എന്നിവയെക്കുറിച്ച് പെൺകുട്ടികളെ ബോധവൽക്കരിക്കുക എന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ഗാർഹിക പീഡനം, ലൈംഗികാതിക്രമം, നല്ല സ്പർശനവും ചീത്ത സ്പർശനവും മുതലായ വിഷയങ്ങളിൽ വിദ്യാർത്ഥിനികൾക്ക് ബോധവർക്കരണം നൽകും. വിദ്യാഭ്യാസം, ശുചിത്വം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. മിഷൻ ശക്തിയുടെ ഈ ഘട്ടം സ്ത്രീകളെയും പെൺകുട്ടികളെയും ശാക്തീകരിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്ന് സർക്കാർ വ്യക്തമാക്കി.