പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ വലിയ വിജയത്തിന് പിന്നാലെ സംസ്ഥാനത്തെ വിമത നേതാക്കൾക്കെതിരെ ബിജെപി ശക്തമായ നടപടികൾ തുടങ്ങി. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ ആർ.കെ. സിങിനെ സസ്പെൻഡ് ചെയ്തുകൊണ്ടാണ് നടപടികൾ ആരംഭിച്ചത്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് ഇദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.(Disciplinary action in BJP after Bihar victory, Former Union Minister RK Singh suspended)
ആർ.കെ. സിങിന് പുറമേ, ബിജെപി എംഎൽസി അശോക് അഗർവാളിനെയും കതിഹാർ മേയർ ഉഷ അഗർവാളിനെയും പാർട്ടി സസ്പെൻഡ് ചെയ്തിട്ടുണ്ട്. ബിഹാറിലെ ആറയിൽ നിന്നുള്ള മുൻ എംപിയാണ് ആർ.കെ. സിങ്. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം ഇദ്ദേഹം തുടർച്ചയായി പാർട്ടി നേതൃത്വത്തെയും സംസ്ഥാന സർക്കാരിനെയും വിമർശിച്ച് രംഗത്തുവന്നിരുന്നു. ഇത് ബിഹാറിലെ സർക്കാരിനെയും എൻഡിഎ നേതൃത്വത്തെയും പലതവണ പ്രതിരോധത്തിലാക്കി.
കേന്ദ്ര സർക്കാർ സർവീസിലെ മുൻ നയതന്ത്ര ഉദ്യോഗസ്ഥനായിരുന്നു ആർ.കെ. സിങ്. മൻമോഹൻ സിങ്ങിൻ്റെ ഭരണകാലത്ത് അദ്ദേഹം കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2013-ൽ സർവീസിൽ നിന്ന് വിരമിച്ച ശേഷം ബിജെപിയിൽ ചേർന്ന അദ്ദേഹം, ആറ മണ്ഡലത്തിൽ നിന്ന് 2014-ലും 2019-ലും എംപിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഒന്നാം മോദി സർക്കാരിൻ്റെ കാലത്ത് അദ്ദേഹം ഊർജ്ജ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചു. 2024-ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം വട്ടം ബിജെപി സ്ഥാനാർത്ഥിയായെങ്കിലും പരാജയപ്പെടുകയായിരുന്നു.