മുംബൈ: രാജ്യത്ത് വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്.സിബിഐ ഓഫീസർ ചമഞ്ഞ് വയോധികയിൽ നിന്നുമായി തട്ടിപ്പ് സംഘം കൈക്കലാക്കിയത് 20 കോടി രൂപ.
സൗത്ത് മുംബൈയിലാണ് തട്ടിപ്പ് നടന്നത്. വയോധികയുടെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഡിജിറ്റൽ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. കേസിൽ 20-കാരനായ ശയൻ ജമീൽ ഷെയ്ഖ് എന്ന മാലാഡ് സ്വദേശിയുൾപ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്‌തു.
സിബിഐ ഓഫീസറാണെന്ന് പരിചയപ്പെടുത്തിക്കൊണ്ട് ഒരാൾ വയോധികയുടെ ഫോണിലേക്ക് വിളിച്ചു. തുടർന്ന് 86-കാരിയായ വയോധികയോട് ആധാർ കാർഡ് ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിൽ കള്ളപ്പണ ഇടപാട് നടക്കുന്നുവെന്ന് ധരിപ്പിച്ചു. തങ്ങൾ പറയുന്നതുപോലെ ചെയ്തില്ലെങ്കിൽ വയോധികയെ ഡിജിറ്റൽ അറസ്റ്റ് ചെയ്യുമെന്നും ബന്ധുക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തട്ടിപ്പുകാരൻ ഭീഷണിപ്പെടുത്തി.
ദിവസവും തുടർച്ചയായി ഫോൺ ചെയ്ത് അവർ വീട്ടിൽത്തന്നെയുണ്ടെന്ന് ഉറപ്പ് വരുത്തി. ഈ സമയത്തിനിടെ തട്ടിപ്പുകാർ വയോധികയിൽ നിന്ന് അക്കൗണ്ട് വേരിഫൈ ചെയ്യാനെന്നുപറഞ്ഞ് ബാങ്ക് വിവരങ്ങൾ കൈക്കലാക്കി. തുടർന്ന് പണം അവർ പറയുന്ന അക്കൗണ്ടുകളിലേക്ക് നിക്ഷേപിപ്പിച്ചു. കേസന്വേഷണം കഴിയുമ്പോൾ ഈ പണം തിരികെ അക്കൗണ്ടിലേ അയക്കുമെന്ന് സംഘം വൃദ്ധയെ വിശ്വസിപ്പിച്ചു. വയോധികയുടെ സമ്പാദ്യത്തിൽ നിന്ന് 20 കോടി രൂപയാണ് തട്ടിപ്പുകാർ പറഞ്ഞ അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചത്.
വയോധികയുടെ പെരുമാറ്റത്തിൽ അസ്വാഭാവിക ശ്രദ്ധിച്ച അവരുടെ വീട്ടുസഹായിയുടെ ഇടപെടലാണ് തട്ടിപ്പ് പുറത്തുവരാൻ സഹായിച്ചത്. തുടർന്ന് വൃദ്ധയുടെ മകൾ ഈ വിവരം പോലീസിനെ അറിയിച്ചു. മോഷ്ടിക്കപ്പെട്ട പണം ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് പോയതായി സൈബർ പോലീസ് കണ്ടെത്തി. തുടർന്നുനടന്ന നീക്കത്തിൽ അവർ 77 ലക്ഷം രൂപ മരവിപ്പിക്കുകയും ഇതിൽ ഉൾപ്പെട്ട അക്കൗണ്ട് ഉടമകളെ തിരിച്ചറിയുകയും ചെയ്തു.
മലാഡിൽ നിന്നുള്ള 20-കാരൻ ശയൻ ജമീൽ ഷെയ്ഖിന്റെ അക്കൗണ്ടിൽ നിന്ന് 4.99 ലക്ഷം രൂപയാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ മീര റോഡിൽ നിന്നുള്ള റാസിഖ് അസാൻ ബട്ട്, അന്ധേരിയിൽ നിന്നുള്ള ഹൃതിക് ശേഖർ താക്കൂർ എന്നിവരെക്കൂടി അറസ്റ്റ് ചെയ്തു.കേസിൽ അന്വേഷണം കൂടുതൽ വ്യാപിച്ചിരിക്കുകയാണ് പോലീസ്.