
കർണാടക: കർണാടകയിലെ ധർമ്മസ്ഥലയിൽ അസ്വാഭാവിക മരണങ്ങൾ നടന്നിട്ടുണ്ടെന്ന ശുചീകരണ തൊഴിലാളിയുടെ മൊഴിയിൽ അന്വേഷണത്തിനൊരുങ്ങി ഉദ്യോഗസ്ഥർ(Dharmasthala massacre case). 1995 നും 2014 നും ഇടയിൽ ധർമ്മസ്ഥലയിൽ സ്ത്രീകളുടെയും പ്രായപൂർത്തിയാകാത്തവരുടെയും മൃതദേഹങ്ങൾ ഉൾപ്പെടെയുള്ളവ സംസ്‌കരിക്കാൻ തന്നെ നിർബന്ധിച്ചുവെന്നാണ് തൊഴിലാളി മൊഴി നൽകിയത്. അന്വേഷണത്തിനിടെ ലോക്കൽ പോലീസ് തയ്യാറാക്കിയ എല്ലാ കേസ് രേഖകളും പരിശോധിക്കുമെന്ന് കേസിന്റെ ചുമതലയുള്ള എസ്‌ഐടി സംഘം അറിയിച്ചു.
വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി എസ്.ഐ.ടി ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഐപിഎസ് ഉദ്യോഗസ്ഥ സൗമ്യലത എസ്‌കെ എസ്‌ഐടി മേധാവി പ്രണബ് മൊഹന്തിക്ക് കത്തെഴുതിയെന്നറിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ എസ്.ഐ.ടി സംഘം ഈ വിവരം പൂർണമായും നിരസിച്ചു. ആഭ്യന്തരമന്ത്രി ജി പരമേശ്വര എസ്‌ഐടിയിൽ നിന്ന് ഉദ്യോഗസ്ഥർ പിന്മാറുന്നതിനെക്കുറിച്ച് അറിഞ്ഞെങ്കിലും ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല എന്നാണ് അറിയിച്ചത് എന്ന് സംഘം വ്യക്തമാക്കി.