ബെംഗളൂരു: ദക്ഷിണ കന്നഡയിലെ ധർമ്മസ്ഥലയിൽ യുവതികളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതും തുടർന്ന് അവരുടെ മൃതദേഹങ്ങൾ രഹസ്യമായി സംസ്കരിച്ചതും പോലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാർ തീരുമാനമെടുക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്ച പറഞ്ഞു.(Dharmasthala Mass Burial Case)
ധർമ്മസ്ഥല കൊലപാതകങ്ങളെക്കുറിച്ച് എസ്‌ഐടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിരമിച്ച ജസ്റ്റിസ് ഗോപാല ഗൗഡയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘം സർക്കാരിന് സമർപ്പിച്ച നിവേദനത്തോട് പ്രതികരിക്കവേയാണ് അദ്ദേഹത്തിൻ്റെ പരാമർശം. "ഞങ്ങൾ ഈ ആവശ്യത്തെ അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്യുന്നില്ല. സർക്കാർ നിയമപ്രകാരം തീരുമാനമെടുക്കും.ഒരു എസ്‌ഐടി രൂപീകരിക്കേണ്ട ആവശ്യമുണ്ടെങ്കിൽ, ഞങ്ങൾ തീർച്ചയായും അത് ചെയ്യും," അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 2-3 പതിറ്റാണ്ടുകളായി നടന്നതായി പറയപ്പെടുന്ന കൊലപാതകങ്ങൾക്ക് ദൃക്‌സാക്ഷിയാണെന്ന് അവകാശപ്പെട്ട് ഒരാൾ അടുത്തിടെ ദക്ഷിണ കന്നഡ പോലീസിനെ സമീപിച്ച് നിരവധി മൃതദേഹങ്ങൾ താൻ തന്നെയാണ് കുഴിച്ചിട്ടതെന്ന് പറഞ്ഞതിനെത്തുടർന്ന് എസ്‌ഐടി അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി. മൃതദേഹങ്ങൾ കുഴിച്ചിട്ട സ്ഥലങ്ങൾ കാണിക്കുമെന്നും അദ്ദേഹം പോലീസിനെ അറിയിച്ചു.