ബെംഗളൂരു: ധർമ്മസ്ഥല ഗൂഢാലോചന കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക സംഘത്തിന് കർണാടക ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടു. ചിന്നയ്യയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എടുത്ത കേസിലെ അന്വേഷണ നടപടികൾ കർണാടക ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.(Dharmasthala case, High Court stays investigation based on Chinnayya's revelations)
ഗൂഢാലോചനയിൽ പങ്കാളികളാണെന്ന് സംശയിക്കപ്പെടുന്ന ഗിരീഷ് മട്ടന്നവർ, ജയന്ത് ടി, മഹേഷ് ഷെട്ടി തിമരോടി, വിത്താല ഗൗഡ എന്നിവരാണ് എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
നവംബർ 12-ന് ഈ ഹർജിയിൽ വിശദമായ വാദം കേൾക്കുന്നതുവരെയാണ് അന്വേഷണ നടപടികൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്.
കേസിൽ വാദിയോ പ്രതിയോ അല്ലാതിരുന്നിട്ടും തങ്ങൾക്ക് 9 തവണ സമൻസ് അയച്ചു കഴിഞ്ഞെന്നും, പത്താമത്തെ സമൻസ് 27-ന് ലഭിച്ചെന്നും ഇത് നിയമവിരുദ്ധ നടപടിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇവർ കോടതിയെ സമീപിച്ചത്.
ഹർജി പരിഗണിച്ച കോടതി, പ്രത്യേകം എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ ഒരേ കേസിൽ പലതവണ നോട്ടീസ് അയച്ചത് ശരിയായ നടപടിയല്ല എന്ന് വിമർശിച്ചു.
ധർമ്മസ്ഥല വിവാദങ്ങൾക്ക് പിന്നാലെ ധർമ്മസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ആയ മഹേഷ് ഷെട്ടി തിമരോടിക്ക് നാടുകടത്താൻ ഉത്തരവുണ്ടായിരുന്നു. ദക്ഷിണ കന്നഡ ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നാണ് ഇയാൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. അഞ്ച് കേസുകളിൽ പ്രതിയായ സാഹചര്യത്തിലായിരുന്നു ഈ നീക്കം.
ശുചീകരണ തൊഴിലാളിയായ സി.എൻ. ചിന്നയ്യ നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ മറവുചെയ്തതായി വെളിപ്പെടുത്തിയിരുന്നു. ചിന്നയ്യ ചൂണ്ടിക്കാണിച്ച ധർമ്മസ്ഥലയിലെ 13 ഇടങ്ങളിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും, വെളിപ്പെടുത്തലിന് അനുസരിച്ചുള്ള തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.