ന്യൂഡൽഹി: തുർക്ക്മാൻ ഗേറ്റ് സയിദ് ഇലാഹി മസ്ജിദിനോട് ചേർന്നുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കുന്ന നടപടികളുമായി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (MCD) മുന്നോട്ട്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധങ്ങൾക്കും കല്ലേറിനും പിന്നാലെ പ്രദേശത്ത് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.(Demolition work near Mosque, Notice to SP MP)
പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ സമാജ്‌വാദി പാർട്ടി എംപി മൊഹിബുള്ള നദ്വിക്ക് പോലീസ് നോട്ടീസ് നൽകി. പ്രതിഷേധം ആസൂത്രിതമാണോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കല്ലേറ് നടന്ന സമയത്ത് എംപി സ്ഥലത്തുണ്ടായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യം പ്രതിഷേധക്കാർക്ക് ആവേശം നൽകിയെന്നാണ് പോലീസ് നിഗമനം.
മസ്ജിദിനോട് ചേർന്നുണ്ടായിരുന്ന വിവാഹ ഹാളിന്റെ അവശിഷ്ടങ്ങൾ ട്രക്കുകൾ ഉപയോഗിച്ച് നീക്കം ചെയ്തു. ഡിസ്പെൻസറി ഉൾപ്പെടെയുള്ള മറ്റ് ഭാഗങ്ങൾ പൊളിക്കാനുള്ള നീക്കമാണ് ഇന്ന് നടക്കുന്നത്. സംഘർഷവുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ അഞ്ചുപേരെ രാത്രി തന്നെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. കേസിൽ മുപ്പതോളം പേരെ കൂടി പോലീസ് തിരയുന്നുണ്ട്.
ഹൈക്കോടതിയിൽ ഹർജി നിലനിൽക്കെയാണ് അധികൃതർ കെട്ടിടങ്ങൾ പൊളിച്ചതെന്ന് മസ്ജിദ് കമ്മിറ്റി ആരോപിച്ചു. പാവപ്പെട്ടവർക്ക് ചികിത്സ നൽകിയിരുന്ന ഡിസ്പെൻസറിയും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ വിവാഹങ്ങൾ സൗജന്യമായി നടത്തിയിരുന്ന ഹാളുമാണ് എംസിഡി തകർത്തതെന്ന് അവർ ചൂണ്ടിക്കാട്ടി. ഈ നടപടിക്കെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാണ് മസ്ജിദ് കമ്മിറ്റിയുടെ തീരുമാനം.