നോയിഡ: ഡെലിവറി ബോയിയുടെ സമയോചിതമായ ഇടപെടൽ കാരണം നോയിഡയിൽ ഓടയിൽ ഉപേക്ഷിക്കപ്പെട്ട രണ്ട് പിഞ്ചു കുട്ടികൾക്ക് അത്ഭുതകരമായി രക്ഷ. കൊലപ്പെടുത്താൻ ഉദ്ദേശിച്ച് കുട്ടികളുടെ അമ്മയുടെ പങ്കാളിയാണ് നാല് വയസ്സുള്ള ആൺകുട്ടിയെയും മൂന്ന് വയസ്സുള്ള പെൺകുട്ടിയെയും ഓടയിൽ തള്ളിയിട്ടത്.(Delivery boy saves 2 children abandoned in drain)
ബുധനാഴ്ച നോയിഡ സെക്ടർ 142-ൽ തൻ്റെ ഡെലിവറി പാഴ്സലുമായി പോവുകയായിരുന്ന ഓംദീപ് എന്ന ഡെലിവറി ഏജൻ്റാണ് കുട്ടികളുടെ കരച്ചിൽ കേട്ടത്. ഓടക്കരികിലെത്തിയ ഓംദീപ് കുട്ടികളെ കണ്ടെത്തി ഉടൻ തന്നെ രക്ഷപ്പെടുത്തി. ഓംദീപ് സംഭവം പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളുടെ അമ്മയായ നീലത്തിൻ്റെ പങ്കാളി ആശിഷ് (22) ആണ് ഇവരെ ഓടയിൽ തള്ളിയിട്ടതെന്ന് കണ്ടെത്തിയത്.
കുട്ടികളെ തൻ്റെ കൂടെ നിർത്താൻ താൽപര്യമില്ലാത്തതിനാലാണ് ആശിഷ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് സെക്ടർ 142 പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വിനോദ് കുമാർ മിശ്ര പറഞ്ഞു. നീലവും ആശിഷും ഉത്തർപ്രദേശിലെ കാൺപൂരിലെ ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണ്. നീലം ആശിഷിൻ്റെ കസിനെയാണ് വിവാഹം കഴിച്ചിരുന്നത്.
ഇരുവരും സൗഹൃദത്തിലാവുകയും ബന്ധം വളരുകയും ചെയ്തതോടെ, നീലത്തിൻ്റെ ഭർത്താവ് ബന്ധത്തെക്കുറിച്ച് അറിഞ്ഞു. തുടർന്ന്, ആശിഷ് അവരെയും രണ്ട് കുട്ടികളെയും കൂട്ടി നോയിഡയിലേക്ക് വന്നു. എന്നാൽ കുട്ടികളെ തൻ്റെ കൂടെ നിർത്താൻ ആശിഷിന് ഇഷ്ടമുണ്ടായിരുന്നില്ല. ചൊവ്വാഴ്ച ആശിഷ് നീലത്തെ മാർക്കറ്റിൽ നിർത്തിയ ശേഷം കുട്ടികളെയും കൂട്ടി വീട്ടിലേക്ക് മടങ്ങി. തുടർന്ന് നോയിഡയിലെ സെക്ടർ 137-ലെ പാരസ് ടൈറ സൊസൈറ്റിക്ക് മുന്നിലുള്ള 10 അടി താഴ്ചയുള്ള ഓടയിൽ എറിഞ്ഞ ശേഷം കടന്നുകളയുകയായിരുന്നു.
കുട്ടികളെ കൊലപ്പെടുത്താനുള്ള ശ്രമമടക്കം ഭാരതീയ ന്യായ സംഹിത പ്രകാരം വിവിധ വകുപ്പുകൾ ചേർത്താണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കുട്ടികൾ നിലവിൽ ആരോഗ്യവാന്മാരാണെന്നും നോയിഡയിലെ ഡേ കെയർ സെൻ്ററിലാണ് കഴിയുന്നതെന്നും ശിശുക്ഷേമ സമിതി ചെയർമാൻ കെ.സി. വിർമാനി അറിയിച്ചു. കുട്ടികളെ വെള്ളിയാഴ്ച ബോർഡിന് മുന്നിൽ ഹാജരാക്കും.