ന്യൂഡൽഹി: ഡൽഹി നഗരത്തിൻ്റെ പേര് 'ഇന്ദ്രപ്രസ്ഥം' എന്ന് മാറ്റണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. നഗരത്തിൻ്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് വി.എച്ച്.പി. ഡൽഹിയിലെ സാംസ്കാരിക മന്ത്രി കപിൽ മിശ്രയ്ക്ക് കത്തയച്ചു. നഗരത്തെ അതിൻ്റെ പുരാതന ചരിത്രവുമായും സംസ്കാരവുമായും ബന്ധിപ്പിക്കണമെന്നാണ് വി.എച്ച്.പി.യുടെ ആവശ്യം.(Delhi should be renamed, says VHP)
വി.എച്ച്.പി. ഡൽഹി പ്രാന്ത് സെക്രട്ടറി സുരേന്ദ്ര കുമാർ ഗുപ്ത നൽകിയ കത്തിൽ പറയുന്നത് ഡൽഹി എന്ന പേര് മാറ്റി ഇന്ദ്രപ്രസ്ഥം എന്നാക്കണം എന്നാണ്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ പേര് ഇന്ദ്രപ്രസ്ഥം അന്താരാഷ്ട്ര വിമാനത്താവളം എന്നാക്കി മാറ്റണം, ഡൽഹി റെയിൽവേ സ്റ്റേഷന്റെ പേര് ഇന്ദ്രപ്രസ്ഥം റെയിൽവേ സ്റ്റേഷൻ എന്ന് മാറ്റണം, ഷാജഹാനാബാദ് ഡെവലപ്‌മെന്റ് ബോർഡിൻ്റെ പേര് ഇന്ദ്രപ്രസ്ഥം ഡെവലപ്‌മെന്റ് ബോർഡ് എന്നാക്കണം എന്നും ഇതിൽ ആവശ്യപ്പെടുന്നു.
പേരുകൾ വെറുതെ മാറ്റുന്നതല്ല, മറിച്ച് അവ ഒരു രാജ്യത്തിൻ്റെ ബോധമനസ്സിനെ പ്രതിഫലിപ്പിക്കുന്നു എന്നാണ് ഇവരുടെ വിശദീകരണം. "നമ്മൾ ഡൽഹി എന്ന് പറയുമ്പോൾ 2000 വർഷത്തെ ചരിത്രം മാത്രമാണുള്ളത്. എന്നാൽ ഇന്ദ്രപ്രസ്ഥം എന്ന് പറയുമ്പോൾ, 5000 വർഷം നീണ്ടുനിൽക്കുന്ന മഹത്തായ ചരിത്രവുമായാണ് നമ്മൾ ആ സ്ഥലത്തെ ബന്ധപ്പെടുന്നത്." മഹാഭാരതത്തിൽ പരാമർശിച്ചിട്ടുള്ള ഇന്ദ്രപ്രസ്ഥം എന്ന പേര് സ്വീകരിക്കണമെന്നാണ് വി.എച്ച്.പി.യുടെ ആവശ്യം.
ഡൽഹിയിലെ പൈതൃക യാത്രകളിൽ (ഹെറിറ്റേജ് വോക്ക്) നഗരത്തിൻ്റെ ആകെ ചരിത്രത്തിന് സന്തുലിതത്വം ഉറപ്പാക്കാൻ ഹിന്ദു രാജാക്കന്മാരുടെ കോട്ടകൾ, ക്ഷേത്രങ്ങൾ, സ്മാരകങ്ങൾ എന്നിവ ഉൾപ്പെടുത്തണം എന്നും, അധിനിവേശക്കാരുടെ സ്മാരകങ്ങൾ എവിടെയെല്ലാമുണ്ടോ, അതിനടുത്ത് പാണ്ഡവ കാലഘട്ടത്തിലെ രാജാക്കന്മാരെയും സന്യാസിമാരെയും സ്ഥലങ്ങളെയും പരിചയപ്പെടുത്തുകയും സ്മാരകങ്ങൾ നിർമ്മിക്കുകയും വേണമെന്നും ഇവർ പറയുന്നു.
വിക്രമാദിത്യൻ്റെ പേരിൽ ഗംഭീര സ്മാരകവും സൈനിക സ്കൂളും ഡൽഹിയിൽ സ്ഥാപിക്കണമെന്നും, വിക്രമാദിത്യൻ്റെയും ഇന്ദ്രപ്രസ്ഥത്തിൻ്റെയും ചരിത്രം ഡൽഹിയിലെ വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും, അടുത്തിടെ ഡൽഹിയിൽ നടന്ന 'ഇന്ദ്രപ്രസ്ഥ പുനർജാഗ്രൺ സങ്കൽപ്പ് സഭ' എന്ന പരിപാടിയിൽ പണ്ഡിതന്മാരും ചരിത്രകാരന്മാരും നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ആവശ്യങ്ങൾ ഉന്നയിക്കുന്നതെന്നും സുരേന്ദ്ര കുമാർ ഗുപ്ത കത്തിൽ വ്യക്തമാക്കി.