ന്യൂഡൽഹി: 2020-ലെ ഡൽഹി കലാപ ഗൂഢാലോചന കേസിൽ അറസ്റ്റിലായ ജെ.എൻ.യു. മുൻ വിദ്യാർത്ഥി ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷകളിൽ മറുപടി സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന ഡൽഹി പോലീസിൻ്റെ ആവശ്യത്തിൽ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. പ്രതികൾ അഞ്ചു വർഷമായി ജയിലിൽ കഴിയുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.(Delhi riots conspiracy case, Response to bail plea of Umar Khalid and others delayed)
നേരത്തെ സമയം അനുവദിച്ചിരുന്നതാണെന്നും കേസ് ഇന്ന് പരിഗണിക്കാമെന്ന് വ്യക്തമാക്കിയിരുന്നതാണെന്നും കോടതി ഓർമ്മിപ്പിച്ചു. അതിനാൽ ഇനി സമയം നീട്ടി നൽകില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ജാരിയ എന്നിവരുടെ ബെഞ്ചാണ് പോലീസിൻ്റെ നിലപാടിൽ അതൃപ്തി രേഖപ്പെടുത്തിയത്. കേസ് വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും.
മറുപടി നൽകാൻ രണ്ടാഴ്ച സമയം വേണമെന്നാണ് അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു കോടതിയെ അറിയിച്ചത്. ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതിയുടെ സെപ്റ്റംബർ 2-ലെ ഉത്തരവിനെ ചോദ്യം ചെയ്താണ് ഉമർ ഖാലിദ് അടക്കമുള്ളവർ സുപ്രീം കോടതിയെ സമീപിച്ചത്. ഉമർ ഖാലിദിന് പുറമേ ഷർജീൽ ഇമാം, ഗുൽഫിഷ ഫാത്തിമ, മീരൻ ഹൈദർ, മുഹമ്മദ് സലീം ഖാൻ, ഷിഫ ഉർ റഹ്മാൻ, അഥർ ഖാൻ, അബ്ദുൾ ഖാലിദ് സൈഫി, ഷാദാബ് അഹമ്മദ്, തസ്ലീം അഹമ്മദ് എന്നിവരുടെ ജാമ്യാപേക്ഷകളും ഹൈക്കോടതി തള്ളിയിരുന്നു.
സമാധാനപരമായി പ്രതിഷേധിക്കാനും പ്രകടനം നടത്താനും പൗരന്മാർക്ക് ഭരണഘടന അവകാശം നൽകുന്നുണ്ടെങ്കിലും, അത്തരം പ്രവർത്തനങ്ങൾ നിയമത്തിൻ്റെ അതിർവരമ്പുകൾക്കുള്ളിൽ ഒതുങ്ങേണ്ടതുണ്ടെന്നാണ് ജാമ്യം നിഷേധിച്ചുകൊണ്ട് ഹൈക്കോടതി വിലയിരുത്തിയത്. സമാധാനപരമായ പ്രതിഷേധങ്ങൾക്കും പൊതുയോഗങ്ങളിൽ പ്രസംഗിക്കുന്നതിനുമുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(എ) നൽകുന്നുണ്ടെങ്കിലും അത് ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.