ഡൽഹി സ്ഫോടനം ചാവേർ ആക്രമണമെന്ന് ഡൽഹി പോലീസ്: ഉമറിൻ്റെ മാതാവും സഹോദരങ്ങളും കസ്റ്റഡിയിൽ, അറ്റുപോയ നിലയിലുള്ള കൈ കണ്ടെടുത്തു, DNA പരിശോധന | Delhi blast

കുടുംബാംഗങ്ങളുടെ ഡി.എൻ.എ. സാമ്പിളുകൾ ശേഖരിക്കുന്ന നടപടികൾ ആരംഭിച്ചു
Delhi Police confirms Delhi blast was a suicide bomber attack
Published on

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കിയ ചെങ്കോട്ട കാർ സ്ഫോടനം ചാവേർ ആക്രമണമാണെന്ന് ഡൽഹി പോലീസ് സ്ഥിരീകരിച്ചു. ഫരീദാബാദിലെ ഭീകരസംഘത്തെ അറസ്റ്റ് ചെയ്തതിൽ പ്രകോപിതരായാണ് ഈ പ്രതികാര ആക്രമണം ആസൂത്രണം ചെയ്തതെന്നും പോലീസ് വ്യക്തമാക്കുന്നു.(Delhi Police confirms Delhi blast was a suicide bomber attack)

സ്‌ഫോടനം നടത്തിയത് ഡോക്ടർ ഉമർ മുഹമ്മദ് എന്ന പുൽവാമ സ്വദേശിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സ്ഫോടനത്തിൽ ഇയാൾ കൊല്ലപ്പെട്ടതായും സൂചനയുണ്ട്. സ്‌ഫോടനസ്ഥലത്തുനിന്ന് അറ്റുപോയ നിലയിൽ കണ്ടെത്തിയ ഒരു കൈ കാർ ഓടിച്ച ഡ്രൈവറുടേതെന്നു സംശയിക്കുന്നു. ഇത് ഡോ. ഉമർ ഉൻ നബിയുടേതാണെന്ന് ഉറപ്പിക്കുന്നതിനായി, കശ്മീരിലുള്ള അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടെ ഡി.എൻ.എ. സാമ്പിളുകൾ ശേഖരിക്കുന്ന നടപടികൾ ആരംഭിച്ചു.

സിസിടിവി ദൃശ്യങ്ങളും ഫോറൻസിക് തെളിവുകളും ഡോക്ടർ ഉമറിൻ്റെ പങ്കാളിത്തത്തിലേക്ക് വിരൽചൂണ്ടുന്നതായി അന്വേഷണ സംഘ വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റ് ആയിരുന്നു ഭീകരർ ലക്ഷ്യമിട്ടതെന്നും പോലീസ് സൂചിപ്പിക്കുന്നു.

2900 കിലോ സ്‌ഫോടകവസ്തുക്കളുമായി മൂന്ന് ഡോക്ടർമാരടക്കം എട്ട് പേരെ ഹരിയാണ-ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ചെങ്കോട്ടയിൽ സ്ഫോടനം നടന്നത്. നേരത്തെ പിടിയിലായ ഡോക്ടർ അദീലിന്റെ അടുത്ത സഹായിയായിരുന്നു ഡോ. ഉമർ ഉൻ നബി. ഇവരെ പിടികൂടിയതോടെ പരിഭ്രാന്തിയിലായ ഉമർ, തൻ്റെ കൈവശമുണ്ടായിരുന്ന സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ചാവേർ ആക്രമണം നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം.

ടെലിഗ്രാം ചാനലുകളിലൂടെ രൂപീകരിച്ച തീവ്രവൽക്കരിക്കപ്പെട്ട മെഡിക്കൽ പ്രൊഫഷണലുകളുടെ സംഘമായ 'ഫരീദാബാദ് മൊഡ്യൂളിൽ' ഡോക്ടർ ഉമറും ഉൾപ്പെട്ടിരുന്നു.

ശ്രീനഗറിലെ സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് ഇയാൾ എം.ഡി. മെഡിസിൻ പൂർത്തിയാക്കി. ജി.എം.സി. അനന്ത്‌നാഗിൽ സീനിയർ റെസിഡന്റായി ജോലി ചെയ്തിട്ടുണ്ട്. നിലവിൽ ഫരീദാബാദിലെ അൽ-ഫലാഹ് മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായാണ് ജോലി ചെയ്തിരുന്നത്.

ഭയന്ന് ഒളിവിലായിരുന്ന ഉമർ ആക്രമണം നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥൻ സൂചിപ്പിക്കുന്നത്. ഉമറിൻ്റെ രണ്ട് സഹോദരന്മാരെയും മാതാവിനെയും പോലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കേരളത്തിലും ജാഗ്രതാ നിർദേശം

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ചയുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ അതീവ ജാഗ്രതാ നിർദേശം. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിലും തിരക്കേറിയ പ്രദേശങ്ങളിലും പോലീസ് പരിശോധന ശക്തമാക്കി. മലപ്പുറം, വയനാട് കളക്ടറേറ്റുകളിൽ പോലീസ് പരിശോധന നടത്തിവരികയാണ്. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും കോമ്പൗണ്ടുകളിലെ വാഹനങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. കൊച്ചിയിൽ ഇന്നലെ രാത്രി തന്നെ ഒരു റൗണ്ട് സുരക്ഷാ പരിശോധന പൂർത്തിയാക്കിയിരുന്നു.

കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ്, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിൽ ബോംബ് സ്‌ക്വാഡിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ വ്യാപക പരിശോധന നടന്നു വരികയാണ്. ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലും പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്. രാജ്യത്തെ തന്ത്രപ്രധാന സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കി. റെയിൽവേ സ്റ്റേഷനുകളിലും മെട്രോ സ്റ്റേഷനുകളിലും പോലീസിനെ നിയോഗിച്ച് യാത്രക്കാരുടെ ബാഗേജുകൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. 13 പേർ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോർട്ട്. 30-ലേറെ പേർ പരിക്കേറ്റ് ചികിത്സയിലാണ്.

തിരിച്ചറിഞ്ഞ അഞ്ച് പേർ ദിനേശ് മിശ്ര (യു.പി. സ്വദേശി), അമർ കടാരിയ (തുണിക്കട നടത്തുന്ന ഡൽഹി സ്വദേശി), മൊഹ്സിൻ (ഓട്ടോറിക്ഷാ ഡ്രൈവർ), പങ്കജ് സൈനി (22, ബിഹാർ സ്വദേശി), റുമാൻ (21, യു.പി. സ്വദേശി) എന്നിവരാണ്. കൊല്ലപ്പെട്ട മറ്റുള്ളവരും ഡൽഹി, യു.പി. സ്വദേശികളാണെന്നാണ് വിവരം.

രാജ്യത്തെ ഞെട്ടിച്ച ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസിൻ്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുക്കും. ചാവേർ ആക്രമണത്തിനുള്ള സാധ്യതയാണ് ഏജൻസി പ്രധാനമായും സംശയിക്കുന്നത്. സ്ഫോടനം നടത്തിയ വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് ഐ20 കാറിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. HR 26 CE 7674 എന്ന നമ്പർ പ്ലേറ്റുള്ള ഈ വാഹനം മൂന്ന് മണിക്കൂറിലധികം ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ടിരുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഫരീദാബാദ് ഭീകരസംഘത്തിൽ ഉൾപ്പെട്ട ഡോക്ടർ ഉമർ മുഹമ്മദാണ് കാറോടിച്ചത് എന്നാണ് സൂചന, ഡിഎൻഎ പരിശോധന നടത്തും. വിവിധ സംഘങ്ങളായി തിരിഞ്ഞ് വിശദമായ അന്വേഷണം തുടരുകയാണ്. കൊല്ലപ്പെട്ടവരിൽ ഒരാളായ ലോകേഷ് അഗർവാളിൻ്റെ മൃതദേഹം യു.പി.യിലെ അമ്രോഹയിലെ വസതിയിൽ എത്തിച്ചു.

സ്ഫോടകവസ്തു നിയമപ്രകാരവും ബിഎൻഎസ് (ഭാരതീയ ന്യായ സംഹിത) വകുപ്പുകൾ പ്രകാരവുമാണ് പോലീസ് കേസെടുത്തിട്ടുള്ളതെന്ന് നോർത്ത് ഡി.സി.പി. രാജ ബാൻഡിയ ഐപിഎസ് അറിയിച്ചു. സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യമെങ്ങും, പ്രത്യേകിച്ച് ഡൽഹിയിലും ബംഗളൂരുവിലും സുരക്ഷാ പരിശോധന ഊർജ്ജിതമാക്കി. റെയിൽവേ സ്റ്റേഷനുകളിലും മെട്രോ സ്റ്റേഷനുകളിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡോഗ് സ്ക്വാഡിൻ്റെ സഹായത്തോടെ യാത്രക്കാരുടെ ബാഗേജുകൾ ഉൾപ്പെടെ പരിശോധിക്കുന്നു. ചെങ്കോട്ട മെട്രോ സ്റ്റേഷൻ അടച്ചു.

രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ കൂടുതൽ ശക്തമാക്കി. വിമാനത്താവളത്തിലേക്ക് വരുന്ന വാഹനങ്ങളിൽ കർശന പരിശോധന നടത്തും. മൂന്ന് ദിവസത്തേക്ക് കർശന പരിശോധന തുടരാനാണ് തീരുമാനം. അന്വേഷണ ഉദ്യോഗസ്ഥനായ ഡി.സി.പി. രാജ ഭാണ്ടിയ ഐപിഎസ്, സ്ഫോടനത്തെക്കുറിച്ച് ഇപ്പോൾ മാധ്യമങ്ങളോട് ഒന്നും പറയാനില്ലെന്ന് അറിയിച്ചു. എല്ലാ തെളിവുകളും ശേഖരിച്ച് വിലയിരുത്തി വരികയാണെന്നും, വസ്തുതകൾ വ്യക്തമാകും വരെ കൂടുതൽ പ്രതികരണത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച വൈകിട്ടുണ്ടായ ഉഗ്രസ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച മുഖ്യസൂത്രധാരനെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പുറത്ത്. സ്ഫോടനം നടത്തിയത് ഡോക്ടർ ഉമർ മുഹമ്മദ് എന്നയാളാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് ചാവേർ സ്ഫോടനമാണെന്നും ഉമർ മുഹമ്മദ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായും സൂചനയുണ്ട്. ചാവേറെന്ന് സംശയിക്കുന്ന ഉമർ മുഹമ്മദിൻ്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പഴയ ഡൽഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന് സമീപത്തായിരുന്നു ഹ്യൂണ്ടായ് ഐ20 കാർ പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ജമ്മു-കശ്മീർ, ഹരിയാണ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലായി വ്യാപിച്ച ഭീകരവാദശൃംഖലയിലെ എട്ട് പേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഈ സംഘത്തിൽ ഉൾപ്പെട്ട ഡോക്ടർമാരുടെ കൂട്ടാളിയാണ് ഉമർ മുഹമ്മദ് എന്നാണ് അന്വേഷണോദ്യോഗസ്ഥർ പങ്കുവെക്കുന്ന വിവരം. പിടിയിലായ ഡോക്ടർമാരായ മുസമ്മിൽ അഹമ്മദ് ഖന്നെയുടെയും ഡോക്ടർ അദീൽ അഹമ്മദ് റാത്തറിന്റെയും അടുത്ത കൂട്ടാളിയാണ് ഉമർ മുഹമ്മദ് എന്നാണ് സംശയിക്കപ്പെടുന്നത്. അറസ്റ്റിലായവരിൽ നിന്ന് 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ് അടക്കം ഐഇഡി (IED) നിർമ്മാണത്തിനുള്ള 2900 കിലോഗ്രാം വസ്തുക്കൾ പിടികൂടിയിരുന്നു.

ഫരീദാബാദ് ഭീകരസംഘത്തിലെ പ്രധാനപ്രതിയും തൻ്റെ കൂട്ടാളിയുമായ ഡോക്ടർ മുസമ്മിൽ ഷക്കീൽ അറസ്റ്റിലായതോടെ ഉമർ പരിഭ്രാന്തനായെന്നും, തുടർന്നാണ് ഇയാൾ സ്ഫോടനത്തിന് പദ്ധതിയിട്ടതെന്നും അന്വേഷണ വൃത്തങ്ങൾ വ്യക്തമാക്കുന്നു. തിങ്കളാഴ്ച വൈകിട്ട് 6:52-നാണ് സ്ഫോടനം നടന്നത്. ഇതിന് മുമ്പായി മൂന്ന് മണിക്കൂറോളം കാർ പാർക്ക് ചെയ്തതിൻ്റേയും മറ്റുമുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ജനത്തിരക്കേറിയ സ്ഥലത്തേക്ക് ഓടിച്ചുകയറ്റുന്നതിന് മുമ്പ് കാറിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിരുന്നു. വൈകുന്നേരം 6:52-ഓടെ കാർ പൊട്ടിത്തെറിക്കുകയും സമീപത്തെ വാഹനങ്ങളിലേക്ക് തീ പടരുകയും ചെയ്തു. ജമ്മു കശ്മീരിലെ പുൽവാമ സ്വദേശിയായ താരിഖിൽനിന്നാണ് ഉമർ കാർ വാങ്ങിയതെന്നാണ് സൂചന. ഇയാളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഫോടനം ആസൂത്രണം ചെയ്തുവെന്ന് കരുതുന്ന ഫരീദാബാദ് ഭീകരസംഘവുമായുള്ള താരിഖിന്റെ ബന്ധം അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. സംഭവത്തിൽ പോലീസ് യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.ഐ20 കാറിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ഇയാളുടേതാണോ എന്ന് തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടത്തും. കറുത്ത മാസ്കിട്ടയാൾ റെഡ് ഫോർട്ടിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.

സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ റെഡ് ഫോർട്ട് പ്രദേശത്ത് നിയന്ത്രണങ്ങൾ കർശനമാക്കി. ചാവേർ ഭീകരാക്രമണ സാധ്യതയാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഇന്നലെ രാത്രി മുഴുവൻ പഹാർഗഞ്ച്, ദര്യഗഞ്ച്, പരിസര പ്രദേശങ്ങളിലെ ഹോട്ടലുകളിൽ പോലീസ് റെയ്ഡ് നടത്തി. ഹോട്ടൽ രജിസ്റ്ററുകൾ വിശദമായി പരിശോധിച്ചു.

റെയ്ഡിനിടെ നാല് പേരെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരെ ചോദ്യം ചെയ്തിട്ടുണ്ട്. സ്ഫോടനത്തിൽ ആറ് കാറുകളും രണ്ട് ഇ-റിക്ഷകളും ഒരു ഓട്ടോറിക്ഷയുമാണ് കത്തി നശിച്ചത്. അപകടം നടന്ന സ്ഥലം തെളിവ് ശേഖരണത്തിനായി വെള്ള കർട്ടൻ കൊണ്ട് മറച്ചിട്ടുണ്ട്. വൈകുന്നേരം ഏറെ തിരക്കുള്ള സമയത്താണ് രാജ്യത്തെ നടുക്കിയ സ്ഫോടനം നടന്നത്. ചെങ്കോട്ടയുടെ പ്രധാന കവാടത്തിന്റെ വലതുഭാഗത്തായി ലാൽ കില മെട്രോ സ്റ്റേഷന്റെ നാലാം നമ്പർ ഗേറ്റിലേക്ക് എത്തുന്ന റോഡിലായിരുന്നു അപകടം. ട്രാഫിക് സിഗ്നലിലേക്ക് മെല്ലെ എത്തിയ ഹ്യൂണ്ടായ് ഐ 20 കാർ വൈകുന്നേരം പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു.

പിന്നിൽ ജെയ്ഷെ മുഹമ്മദോ ?

ഒമ്പത് പേരുടെ മരണത്തിന് ഇടയാക്കിയ ഉഗ്രസ്ഫോടനത്തിന് പിന്നിൽ പാക് ഭീകരസംഘടനയായ ജെയ്ഷെ-മുഹമ്മദ് ആണെന്ന് പ്രാഥമിക സൂചനകൾ. സ്ഫോടനത്തിന്റെ സ്വഭാവം മുൻകാല ആക്രമണങ്ങളുമായി, പ്രത്യേകിച്ച് 2019-ലെ പുൽവാമ ഭീകരാക്രമണവുമായി സാമ്യമുള്ളതാണെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ഏകദേശം മൂന്ന് മാസത്തെ ഇടവേളകളിൽ ജെയ്ഷെ-മുഹമ്മദ് നടത്തുന്ന ആക്രമണങ്ങളുടെ അതേ രീതിയിലുള്ള നീക്കമാണ് ഡൽഹിയിൽ നടന്നിട്ടുള്ളതെന്നാണ് വിലയിരുത്തൽ. ഈ വർഷം ഏപ്രിലിൽ 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം, ഭീകരസംഘടനയുടെ പ്രവർത്തനം പുനരാരംഭിച്ചതിൻ്റെ സൂചനകളാണ് ചെങ്കോട്ട സ്ഫോടനം നൽകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായ രണ്ടു കാശ്മീരി ഡോക്ടർമാരെയും ചോദ്യം ചെയ്യുന്നുണ്ട്. അറസ്റ്റിന് പിന്നാലെയാണ് സ്ഫോടനം നടന്നത്.

2025 ജൂലൈയിൽ ഭീകരരെ തുരത്തുന്നതിനായി സൈന്യം നടത്തിയ ഓപ്പറേഷനിലൂടെ ജെയ്ഷെ ഭീകരരെ കണ്ടെത്തി വധിക്കുന്നതിനിടെയാണ് അവർ മറ്റൊരു ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥർ എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെങ്കിലും, ജെയ്ഷെ-മുഹമ്മദിന്റെ പ്രവർത്തന രീതിയുമായുള്ള ബന്ധം ഗൗരവമായി കണക്കിലെടുക്കുന്നുണ്ട്. ഏതെങ്കിലും നിഗമനത്തിലെത്തുന്നതിനു മുൻപ് പഴയ കേസ് ഫയലുകൾ വീണ്ടും പരിശോധിക്കാൻ സാധ്യതയുണ്ടെന്നും ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു.

സ്ഫോടനം നടന്ന സ്ഥലത്ത് വലിയ ഗർത്തങ്ങളൊന്നും രൂപപ്പെട്ടിട്ടില്ല. ഇത് ഒരു 'നിയന്ത്രിത' (Controlled) സ്ഫോടനമായിരുന്നുവെന്നാണ് സൂചന. ഇരകളുടെ ശരീരത്തിൽ നിന്ന് ആണികളോ, വയറുകളോ, ലോഹക്കഷണങ്ങളോ കണ്ടെത്താനായില്ല. സാധാരണയായി ഉപയോഗിക്കുന്ന ചീളുകൾ നിറഞ്ഞ ഐഇഡി (IED) സ്ഫോടനമല്ല ഇതെന്ന് ഇത് വ്യക്തമാക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

സ്ഫോടനം നടന്ന് മണിക്കൂറുകൾക്കകം കാർ രജിസ്റ്റർ ചെയ്തിട്ടുള്ള ഗുഡ്ഗാവ് സ്വദേശിയെ പോലീസ് കണ്ടെത്തി. എന്നാൽ, വാഹനം മറ്റൊരാൾക്ക് വിറ്റതായി ഉടമ മൊഴി നൽകി. സംഭവത്തിൽ ഉൾപ്പെട്ട വാഹനത്തിന്റെ ഇപ്പോഴത്തെ ഉടമയെ കണ്ടെത്താൻ പോലീസ് ആർടിഒയുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണ്. ഊഹാപോഹങ്ങളിൽ അധിഷ്ഠിതമായ നിഗമനങ്ങൾക്ക് പകരം ഫോറൻസിക് തെളിവുകൾക്കാണ് അന്വേഷണത്തിൽ ഊന്നൽ നൽകുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ജെയ്ഷെ-മുഹമ്മദ് ബന്ധത്തിനപ്പുറമുള്ള എല്ലാ സാധ്യതകളും അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജാഗ്രതയുമായി പാകിസ്ഥാൻ

ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് പുറത്തുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പുകളെ തുടർന്ന് പാകിസ്ഥാൻ അതിർത്തിയിൽ അഭൂതപൂർവമായ സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും 'റെഡ് അലേർട്ട്' പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിലവിലെ സാഹചര്യം അസ്ഥിരമായി തുടരുന്നതിനാൽ പാകിസ്ഥാൻ സായുധ സേനയിലെ മൂന്ന് വിഭാഗങ്ങളെയും അതീവ ജാഗ്രതയിൽ നിർത്തിയിരിക്കുകയാണ്. സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ഏത് സാഹചര്യങ്ങളെയും നേരിടാൻ തയ്യാറെടുക്കാനും പാകിസ്ഥാന്റെ സെൻട്രൽ കമാൻഡ് എല്ലാ സൈനിക വിഭാഗങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കുന്നതിനൊപ്പം, പാകിസ്ഥാൻ വ്യോമസേനയോട് മുൻനിര താവളങ്ങളിൽ നിന്നുള്ള ജെറ്റുകൾ ഉടനടി പറന്നുയരാൻ തയ്യാറാക്കി നിർത്താനും ഉത്തരവിട്ടിട്ടുണ്ട്. ഡൽഹിയിലെ സമീപകാല ഭീകര ഗൂഢാലോചന കണക്കിലെടുക്കുമ്പോൾ, ഇന്ത്യയിൽ നിന്നുള്ള മുൻകൂർ പ്രഹരമോ മറ്റ് തരത്തിലുള്ള പ്രത്യാക്രമണമോ ഉണ്ടാകുമോ എന്ന ആശങ്കയാണ് പാക് നടപടികൾക്ക് പിന്നിലെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

തങ്ങളുടെ വ്യോമ ആസ്തികൾ സംരക്ഷിക്കുന്നതിനായി പാകിസ്ഥാൻ പ്രത്യേക മുൻകരുതലുകൾ എടുത്തിട്ടുണ്ട്. സൈനിക ജെറ്റുകളും നിർണായക സ്ഥാപനങ്ങളും ഏത് ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.

ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ വ്യോമാതിർത്തി സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് പാകിസ്ഥാന്റെ എയർ ഡിഫൻസ് സിസ്റ്റങ്ങൾ ഇപ്പോൾ സജീവമാണ്. നവംബർ 11 മുതൽ നവംബർ 12 വരെ 'നോട്ടീസ് ടു എയർമെൻ' (NOTAM) പുറത്തിറക്കിയിട്ടുണ്ട്. സംഘർഷഭരിതമായ അതിർത്തി മേഖലയിൽ വർദ്ധിച്ച വിമാന ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ പ്രോട്ടോക്കോളുകളും ഇത് സൂചിപ്പിക്കുന്നു.

തീവ്രവാദ ഗൂഢാലോചനയുമായും വലിയ അളവിലുള്ള സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തതുമായും ബന്ധിപ്പിക്കപ്പെടുന്ന ഡൽഹി സ്ഫോടനം ഇന്ത്യയെ അതീവ ജാഗ്രതയിലാക്കിയിട്ടുണ്ട്. ഇതിനോടുള്ള പാകിസ്ഥാന്റെ ദ്രുതഗതിയിലുള്ള പ്രതികരണം അതിർത്തി കടന്നുള്ള ഭീഷണികളെക്കുറിച്ചുള്ള വർദ്ധിച്ച ആശങ്കയെയാണ് സൂചിപ്പിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com