ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന്റെ സൂത്രധാരൻ ഡോ. ഉമർ നബിയും സംഘവും പാകിസ്ഥാനിലെ ഭീകരരുമായി ബന്ധപ്പെടാൻ ഉപയോഗിച്ചിരുന്നത് അതീവ രഹസ്യമായ 'ഗോസ്റ്റ് സിം' കാർഡുകളാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. വ്യാജ രേഖകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ സിമ്മുകൾ വഴി എൻക്രിപ്റ്റ് ചെയ്ത ആപ്പുകൾ ഉപയോഗിച്ചായിരുന്നു ഇവരുടെ പ്രവർത്തനം.(Delhi blast, Terrorists used Ghost SIMs to contact others)
മറ്റൊരാളുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചോ, വ്യാജ രേഖകൾ നിർമ്മിച്ചോ ഒരാൾ പോലുമറിയാതെ അവരുടെ പേരിൽ എടുക്കുന്ന മൊബൈൽ കണക്ഷനുകളെയാണ് ഗോസ്റ്റ് സിം എന്ന് വിളിക്കുന്നത്. ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്തോ ഏജന്റുമാരുമായി ഒത്തുകളിച്ചോ ആണ് ഇവ നിർമ്മിക്കുന്നത്.
കുറ്റവാളികൾ സ്വന്തം ഐഡന്റിറ്റി മറച്ചുവെച്ച് സൈബർ തട്ടിപ്പുകൾക്കും തീവ്രവാദ പ്രവർത്തനങ്ങൾക്കും ഇവ ഉപയോഗിക്കുന്നു. സ്ഫോടനക്കേസിലെ പ്രതികൾ രണ്ട് മുതൽ മൂന്ന് വരെ ഫോണുകൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി.
ഫോൺ 1ൽ സ്വന്തം ആധാർ വിവരങ്ങൾ നൽകിയ നിയമപരമായ സിം കാർഡ് ആണുള്ളത്. ഇത് ജോലി ആവശ്യങ്ങൾക്കും വീട്ടുകാരുമായി സംസാരിക്കാനും ഉപയോഗിക്കും. ഫോൺ 2 ഗോസ്റ്റ് സിം ഉപയോഗിച്ചുള്ള രണ്ടാമത്തെ ഫോൺ ആണ്. വാട്‌സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ എൻക്രിപ്റ്റഡ് ആപ്പുകൾ ലോഗിൻ ചെയ്യാൻ ഈ സിം ഉപയോഗിക്കും. ഒരിക്കൽ ലോഗിൻ ചെയ്തുകഴിഞ്ഞാൽ സിം കാർഡ് മാറ്റി വെച്ചാലും വൈഫൈ ഉപയോഗിച്ച് ഈ ആപ്പുകൾ പ്രവർത്തിപ്പിക്കാൻ ഇവർക്ക് സാധിക്കുമായിരുന്നു.
ഈ കണ്ടെത്തലിനെത്തുടർന്ന് നവംബർ 28-ന് കേന്ദ്ര സർക്കാർ പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. ഇനി മുതൽ ഫോണിൽ സജീവമായ സിം കാർഡ് ഉണ്ടെങ്കിൽ മാത്രമേ വാട്‌സ്‌ആപ്പ് ഉൾപ്പെടെയുള്ള എൻക്രിപ്റ്റഡ് ആപ്പുകൾ പ്രവർത്തിപ്പിക്കാൻ സാധിക്കൂ.
നിങ്ങളുടെ ആധാർ ഉപയോഗിച്ച് മറ്റാരെങ്കിലും സിം എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കേന്ദ്ര സർക്കാർ 'സഞ്ചാർ സാഥി' എന്ന പോർട്ടൽ സജ്ജമാക്കിയിട്ടുണ്ട്.
sancharsaathi.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
'Know Your Mobile Connections' എന്ന ലിങ്ക് തിരഞ്ഞെടുക്കുക.
നിങ്ങളുടെ മൊബൈൽ നമ്പറും ഒടിപിയും (OTP) നൽകുക.
നിങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ നമ്പറുകളും അവിടെ കാണാം.
അനാവശ്യമായതോ നിങ്ങൾ അറിയാത്തതോ ആയ നമ്പറുകൾ അവിടെത്തന്നെ റിപ്പോർട്ട് ചെയ്ത് ബ്ലോക്ക് ചെയ്യാം.