ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എ. നടത്തിയ തെളിവെടുപ്പിനിടെ പ്രതിയായ ഡോ. ഷഹീന്റെ മുറിയിൽനിന്ന് 18 ലക്ഷം രൂപ കണ്ടെത്തി. കേസിൽ അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഷഹീന്റെയും മറ്റൊരു പ്രതിയായ മുസമ്മിലിന്റെയും വിവാഹ ചടങ്ങിൽ പങ്കെടുത്തവരെ കണ്ടെത്താനുള്ള നടപടികളും എൻ.ഐ.എ. ആരംഭിച്ചു. ചടങ്ങിൽ 12 പേരാണ് പങ്കെടുത്തിരുന്നത്.(Delhi blast, Rs 18 lakh seized from accused Dr. Shaheen's room)
അതേസമയം, അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത മറ്റൊരു പ്രതിയായ ഡോ. ആദിലിനെ ഇന്ന് ഫരീദാബാദിൽ എത്തിക്കും. ചാവേറായിരുന്ന ഉമറിന് മറ്റ് ആശുപത്രികളിലെ ചിലരുമായും ബന്ധമുണ്ടായിരുന്നുവെന്ന് എൻ.ഐ.എ. കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം ഡൽഹിയിലെ മറ്റ് ആശുപത്രികളിലേക്കും വ്യാപിപ്പിച്ചു. അൽ ഫലാഹ് സർവകലാശാലയിലെ 50-ൽ അധികം ജീവനക്കാരെ ഇതിനകം ചോദ്യം ചെയ്തതായാണ് വിവരം.
ചെങ്കോട്ട സ്ഫോടനക്കേസിലെ പ്രതികൾക്ക് ബന്ധമുള്ള അൽ ഫലാഹ് സർവകലാശാലയുടെ ചെയർമാനെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) രംഗത്തെത്തി. മരിച്ചവരുടെ പേരിലടക്കം വ്യാജ രേഖകളുണ്ടാക്കിയാണ് സർവകലാശാല ചെയർമാൻ ഭൂമി കുംഭകോണം നടത്തിയതെന്ന് ഇ.ഡി. കണ്ടെത്തി. ഈ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഇ.ഡി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.