

ന്യൂഡൽഹി: ഡൽഹി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് നിർണായകമായ മറ്റൊരു അറസ്റ്റ് കൂടി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) രേഖപ്പെടുത്തി. പുൽവാമ സ്വദേശിയായ തുഫൈൽ നിയാസ് ഭട്ടിനെയാണ് എൻ.ഐ.എ. അറസ്റ്റ് ചെയ്തത്. തുഫൈൽ നിയാസ് ഭട്ടിന് വൈറ്റ് കോളർ ഭീകര സംഘവുമായി ബന്ധമുള്ളതായി അന്വേഷണ സംഘം കണ്ടെത്തി.നേരത്തെ അറസ്റ്റിലായ ഡോക്ടർമാരുമായി ഇയാൾ ബന്ധപ്പെട്ടിരുന്നതായി സൂചന ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.കേസിൽ വിവിധ സംഘങ്ങളായി തിരിഞ്ഞുകൊണ്ടുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്.
സ്ഫോടനം നടത്തിയ ചാവേറായ ഉമർ ഉൻ നബി ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെ അസിസ്റ്റൻ്റ് പ്രൊഫസറായിരുന്ന സാഹചര്യത്തിൽ, സർവകലാശാല കേന്ദ്രീകരിച്ചാണ് എൻ.ഐ.എ. അന്വേഷണം ശക്തമാക്കിയത്. കഴിഞ്ഞ ദിവസം എൻ.ഐ.എ. സംഘം സർവകലാശാലയിലെത്തി പന്ത്രണ്ടിലധികം ജീവനക്കാരെ ചോദ്യം ചെയ്തു.ചോദ്യം ചെയ്ത പലരുടെയും മൊഴികളിൽ വൈരുദ്ധ്യം ഉള്ളതായി അന്വേഷണ സംഘം കണ്ടെത്തി.
സ്ഫോടനത്തിന് പിന്നാലെ സംശയമുള്ളവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പെട്ടെന്ന് നിർജ്ജീവമാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തി.2 ലക്ഷത്തിലധികം രൂപയുടെ ഇടപാടുകൾ ഉള്ള നിരവധി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. സംശയനിരയിലുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ, കാൾ റെക്കോർഡുകൾ, സമൂഹമാധ്യമങ്ങളിലെ സംഭാഷണം ഉൾപ്പെടെയുള്ളവ പരിശോധിച്ചു വരികയാണ്.
കേസിലെ മറ്റ് കണ്ണികളെയും, വിശാലമായ ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് എൻ.ഐ.എ.