ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനത്തിൽ മരണസംഖ്യ ഒമ്പതായി ഉയർന്നു. ഇന്നലെ വൈകിട്ട് 6.55-ന് ലാൽകില മെട്രോ സ്റ്റേഷന് മുന്നിൽ ഹ്യുണ്ടായ് ഐ 20 കാർ പൊട്ടിത്തെറിച്ചാണ് ദുരന്തമുണ്ടായത്. സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.(Delhi blast, People flee for their lives)
സ്ഫോടനം നടക്കുമ്പോൾ സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു വ്ലോഗർ പകർത്തിയ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വൻ സ്ഫോടന ശബ്ദം കേട്ട് ജനങ്ങൾ പരിഭ്രാന്തരായി ഓടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പൂർണ്ണമായി ശേഖരിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഫോടനത്തിന് ഉപയോഗിച്ച കാർ ഓടിച്ചത് ഉമർ മുഹമ്മദ് എന്നയാളാണ് എന്നാണ് ഡൽഹി പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഫരീദാബാദ് ഭീകര സംഘവുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന വ്യക്തിയാണ് ഉമർ മുഹമ്മദ്. ഭീകരവാദിയായ ഇയാളാണ് കാറോടിച്ച് ചെങ്കോട്ടയിലെത്തിയതെന്നാണ് പ്രാഥമിക സംശയം.
സ്ഫോടനം നടന്ന കാറിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ഉമർ മുഹമ്മദിൻ്റേതാണോ എന്ന് തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടത്തും. കറുത്ത മാസ്‌കിട്ടയാൾ കാറുമായി റെഡ് ഫോർട്ടിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. ഇത് ഉമർ മുഹമ്മദാണോ എന്ന കാര്യമാണ് പ്രധാനമായും സ്ഥിരീകരിക്കേണ്ടത്.
പൊട്ടിത്തെറിച്ച കാർ ചെങ്കോട്ടയ്ക്ക് മുന്നിൽ മൂന്ന് മണിക്കൂറോളം നിർത്തിയിട്ട ശേഷമാണ് പുറത്തേക്ക് എത്തിയത്. തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റ് ആയിരുന്നു ഭീകരരുടെ ലക്ഷ്യമെന്ന് പോലീസ് സംശയിക്കുന്നു. തിരക്കേറിയ സ്ഥലത്ത് സ്ഫോടനം നടത്താനായിരുന്നു പദ്ധതി. എന്നാൽ ട്രാഫിക് സിഗ്നൽ കാരണം കാർ മാർക്കറ്റിന് സമീപത്തേക്ക് കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടു എന്നാണ് പോലീസിൻ്റെ നിഗമനം.
വേഗം കുറച്ചെത്തിയ ഹ്യുണ്ടായ് ഐ 20 കാർ ലാൽകില മെട്രോ സ്റ്റേഷന് മുന്നിലെ ട്രാഫിക് സിഗ്നലിന് സമീപത്ത് വെച്ച് പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന കാറുകൾ, ഓട്ടോറിക്ഷകൾ, സൈക്കിൾ റിക്ഷകൾ എന്നിവ തകർന്നു. ഒരു തീ ഗോളം ആകാശത്തേക്ക് ഉയർന്നെന്നും ഒരു കിലോമീറ്റർ അകലെ വരെ സ്ഫോടനത്തിൻ്റെ പ്രകമ്പനം അനുഭവപ്പെട്ടെന്നും ദൃക്‌സാക്ഷികൾ പറയുന്നു. സംഭവം ഭീകരാക്രമണമാണെന്ന് സർക്കാർ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.