ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് ഉപയോഗിച്ച കാർ ഓടിച്ചത് ഭീകരവാദിയായ ഉമർ മുഹമ്മദ് ആണെന്ന് സംശയം. ഫരീദാബാദ് ഭീകരസംഘം അന്വേഷിക്കുന്ന ഉമർ മുഹമ്മദാണ് കാറോടിച്ച് ചെങ്കോട്ടയിലെത്തിയതെന്നാണ് ഡൽഹി പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.(Delhi blast, Man wearing black mask, driving car suspected to be terrorist)
സ്ഫോടനത്തിൽ തകർന്ന ഐ20 കാറിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ഉമർ മുഹമ്മദിന്റേതാണോ എന്ന് തിരിച്ചറിയുന്നതിനായി പോലീസ് ഡിഎൻഎ പരിശോധന നടത്തും. സംഭവത്തിൽ യുഎപിഎ വകുപ്പുകൾ ചുമത്തിയാണ് ഡൽഹി പോലീസ് കേസെടുത്തിരിക്കുന്നത്.
ഇന്നലെ വൈകിട്ട് 6.55-നാണ് ലാൽകില മെട്രോ സ്റ്റേഷന് മുന്നിലെ ട്രാഫിക് സിഗ്നലിന് സമീപം ഹ്യുണ്ടായ് ഐ20 കാർ പൊട്ടിത്തെറിച്ചത്. കറുത്ത മാസ്‌കിട്ടയാൾ റെഡ് ഫോർട്ടിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ നേരത്തെ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇത് ഉമർ മുഹമ്മദ് തന്നെയാണോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.
കാർ ചെങ്കോട്ടയ്ക്ക് മുന്നിൽ മൂന്ന് മണിക്കൂറോളം നിർത്തിയിട്ട ശേഷം തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റ് ലക്ഷ്യമിട്ടാണ് നീങ്ങിയതെന്നാണ് സൂചന. ട്രാഫിക് സിഗ്നൽ കാരണം വാഹനം നിർത്തേണ്ടി വന്നതാണ് വൻ ദുരന്തം ഒഴിവാകാൻ കാരണമെന്നും പോലീസ് പറയുന്നു. ചാവേർ ഭീകരാക്രമണ സാധ്യതയാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. സ്ഫോടനം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
സ്ഫോടനത്തിൽ 9 പേരുടെ മരണമാണ് കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ അനൗദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം 13 പേർ മരിച്ചിട്ടുണ്ട്. 30-ൽ അധികം പേർ പരിക്കേറ്റ് ചികിത്സയിലാണ്.
കൊല്ലപ്പെട്ടവരിൽ നാലുപേരെ തിരിച്ചറിഞ്ഞു. ഇത് യുപി സ്വദേശി ദിനേശ് മിശ്ര, തുണിക്കട നടത്തുന്ന ഡൽഹി സ്വദേശി അമർ കടാരിയ, ഓട്ടോറിക്ഷ ഡ്രൈവർ മൊഹ്സിൻ, ബിഹാർ സ്വദേശി പങ്കജ് സൈനി (22 വയസ്സുകാരനായ സൈനി ഒരു ബന്ധുവിനെ മെട്രോ സ്റ്റേഷനിൽ വിടാൻ എത്തിയതായിരുന്നു.) എന്നിവരാണ്. കൊല്ലപ്പെട്ട മറ്റുള്ളവരിൽ അധികവും ഡൽഹി, യുപി സ്വദേശികളാണെന്നാണ് വിവരം.
സ്ഫോടനത്തിന് ഉപയോഗിച്ച ഹരിയാന രജിസ്ട്രേഷനിലുള്ള ഐ20 കാർ, പുൽവാമ സ്വദേശിയായ താരിഖ് എന്ന യുവാവ് കഴിഞ്ഞ മാസം 29-നാണ് വാങ്ങിയതെന്ന് പോലീസ് കണ്ടെത്തി. താരിഖിന്റെ പുൽവാമയിലെ വീട്ടിൽ പോലീസ് വിശദമായ പരിശോധന നടത്തുകയാണ്. കാർ ആദ്യം വിറ്റത് ദേവേന്ദ്ര എന്ന വ്യക്തിക്കാണെന്നാണ് ഹരിയാനയിലെ മുൻ കാറുടമയുടെ മൊഴി. പിന്നീട് ഈ കാർ മറ്റൊരാൾക്ക് കൈമാറിയെന്നും മൊഴിയിൽ പറയുന്നു.
ഇത് ആസൂത്രിത ആക്രമണമാണെന്ന് മന്ത്രി ജിതിൻറാം മാഞ്ചി ആരോപിച്ചു. ഹരിയാനയിൽ അറസ്റ്റിലായ രണ്ട് ഡോക്ടർമാർക്ക് സ്ഫോടനത്തിൽ പങ്കുള്ളതായും സംശയമുണ്ട്. ഭീകരാക്രമണമെന്നാണ് സംശയം. സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യം വിലയിരുത്തി. റെഡ് ഫോർട്ട് പ്രദേശത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു. തെളിവ് ശേഖരണത്തിനായി അപകടം നടന്ന സ്ഥലം വെള്ള കർട്ടൻ ഉപയോഗിച്ച് മറച്ചിട്ടുണ്ട്.
മരിച്ചവരുടെ ശരീരത്തിൽ ചീളുകൾ കയറിയതായി കാണുന്നില്ലെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ എല്ലാ സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദേശം നൽകി. അമേരിക്കയും ബ്രിട്ടണും ഇന്ത്യയിലുള്ള തങ്ങളുടെ പൗരന്മാർക്ക് രാജ്യത്തുടനീളമുള്ള യാത്രയിൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.