ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനത്തിൻ്റെ 'മാസ്റ്റർ മൈൻഡ്' എന്ന് കരുതപ്പെടുന്ന 'ഉകാസ'യെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. കർണാടക സ്വദേശിയായ മുഹമ്മദ് ഷാഹിദ് ഫൈസലാണ് 'ഉകാസ' എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്നതെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം.(Delhi blast, Indications that 'mastermind' Ukasa has been identified)
28 വയസ്സുകാരനായ ഫൈസൽ 2012-ൽ ഭീകരവാദവുമായി ബന്ധപ്പെട്ട കേസിന് പിന്നാലെ രാജ്യം വിട്ടതായാണ് വിവരം. രാമേശ്വരം കഫേ, മംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽ സ്ഫോടനം നടത്തിയ പ്രതികളെ വിദേശത്തിരുന്ന് നിയന്ത്രിച്ചത് ഫൈസലായിരുന്നു. ചെങ്കോട്ട സ്ഫോടനം നടത്തിയ മുസമ്മിലിനെ നിയന്ത്രിച്ചിരുന്ന 'ഉകാസ' ഇയാൾ തന്നെയാണെന്നാണ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) കണക്കുകൂട്ടുന്നത്. ഇയാൾ തന്നെയാണ് 'വൈറ്റ് കോളർ ഭീകര സംഘത്തെയും' നിയന്ത്രിച്ചിരുന്നതായും സൂചനയുണ്ട്.
ചെങ്കോട്ട സ്ഫോടനം ആസൂത്രണം ചെയ്തവർക്ക് അഫ്ഗാനിസ്ഥാനിൽ പരിശീലനം കിട്ടിയതായി അന്വേഷണ സംഘം സംശയിക്കുന്നു. പിടിയിലായ മുസമ്മീൽ തുർക്കി വഴി അഫ്ഗാനിസ്ഥാനിലേക്ക് പോയിരുന്നുവെന്നതിൻ്റെ സൂചനകൾ ലഭിച്ചു. പാക് തീവ്രവാദ സംഘടനകളായ ജെയ്‌ഷെ മുഹമ്മദിനും ഐ.എസ്. ശാഖയായ അൻസാർ ഗസ്വാത് അൽ ഹിന്ദിനും വേണ്ടിയാണ് ഉമർ നബിയും അറസ്റ്റിലായ ഡോക്ടർമാരും പ്രവർത്തിച്ചത്.
തുർക്കിയിലെ അങ്കാറയിൽ നിന്നുള്ള 'ഉകാസ' എന്ന കോഡ് നാമത്തിലുള്ള വ്യക്തി ഡോക്ടർമാരുടെയും മറ്റു ഭീകരസംഘടനകളുടെയും ഇടനിലക്കാരനായി പ്രവർത്തിച്ചു. വിദേശത്തുനിന്ന് ഭീകരർ ബോംബ് നിർമ്മാണത്തിന്റെ വീഡിയോകൾ ഡോക്ടർമാർക്ക് അയച്ചു കൊടുത്തതിൻ്റെ അടിസ്ഥാനത്തിലാണ് ഐ.ഇ.ഡി. നിർമ്മിച്ചത്. വിദേശത്തുനിന്ന് സ്ഫോടനം നിയന്ത്രിച്ച മൂന്ന് ഭീകരരിൽ ഉകാസയാണ് തുർക്കി, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് മുസമ്മീലിനെ കൊണ്ടുപോയത്.
2008-ലെ ബട്‌ല ഹൗസ് ഏറ്റുമുട്ടലിനു ശേഷം ഒളിവിൽ പോയ ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരൻ മിർസ ഷദാബ് ബെയിഗിൻ്റെ പങ്കും അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്. ചെങ്കോട്ട സ്ഫോടന കേസിൽ എൻ.ഐ.എ. അറസ്റ്റ് ചെയ്ത നാല് പേരെ കോടതി പത്ത് ദിവസത്തെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിട്ടു. ഡോ. മുസമ്മിൽ ഷഹീൻ, ഡോ. അദീൽ അഹമ്മദ്, വനിതാ ഡോ. ഷഹീൻ സയ്ദ്, മുഫ്തി ഇർഫാൻ അഹമ്മദ് എന്നിവരാണിവർ.
എൻ.ഐ.എ. 15 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരുന്നത്. നേരത്തെ അമീർ റാഷിദ് അലി, ജസീർ ബിലാ വാനി എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം ആറായി.