

ഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ നടന്ന സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചത് ഐ20 കാർ ആണെന്ന് ഡൽഹി പോലീസ് സ്ഥിരീകരിച്ചു. കാറിൽ മൂന്ന് പേർ ഉണ്ടായിരുന്നതായും സൂചനയുണ്ട്. സ്ഫോടനം വാഹനത്തിൻ്റെ പിൻഭാഗത്ത് നിന്നാണ് സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. ചെങ്കോട്ട ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനത്തിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ 13 പേർ മരിക്കുകയും മുപ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
"കാറിൽ യാത്രക്കാർ ഉണ്ടായിരുന്നു. സ്ഫോടനത്തിൽ സമീപത്തുള്ള മറ്റ് കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു," ഡൽഹി പോലീസ് കമ്മീഷണർ സതീഷ് ഗോൾച്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സ്ഫോടനത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ചു. ഭീകരവിരുദ്ധ സ്ക്വാഡ്, ഡൽഹി പോലീസ് സ്പെഷ്യൽ സെൽ, എൻ.എസ്.ജി. കമൻഡോ സംഘം, ജമ്മു കശ്മീർ പോലീസിൻ്റെ പ്രത്യേക സംഘം എന്നിവർ സ്ഥലത്തെത്തി അന്വേഷണത്തിൽ പങ്കുചേർന്നു. ഓൾഡ് ഡൽഹി മുതലുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്.
സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങൾ, ഡൽഹി മെട്രോ, സർക്കാർ കെട്ടിടങ്ങൾ, മറ്റ് പ്രധാന സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ സി.ഐ.എസ്.എഫ്. അതീവ ജാഗ്രതാ നിർദ്ദേശം നൽകി. രാജ്യത്തുടനീളം ജാഗ്രതാ നിർദ്ദേശം നൽകുകയും രാജ്യവ്യാപകമായി പരിശോധനകൾ പുരോഗമിക്കുകയും ചെയ്യുന്നുണ്ട്.