ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസ് അന്വേഷണത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. വിദേശത്തുള്ള ഭീകരരുമായി ഇന്ത്യയിലുള്ള പ്രതികൾ നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. പാക് അധീന കശ്മീർ (പി.ഒ.കെ.), അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ഫോൺ കോളുകൾ എത്തിയിരുന്നത്.(Delhi blast, Foreign terror links confirmed)
പിടിയിലായവർ ഭീകരർ തുടങ്ങിയ ടെലഗ്രാം ഗ്രൂപ്പിൽ അംഗങ്ങളായിരുന്നു. ഇവർ ടെലഗ്രാം വഴിയാണ് നിർദ്ദേശങ്ങൾ കൈമാറിയതെന്നാണ് സൂചന. കേസിൽ കസ്റ്റഡിയിലുള്ള പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ അന്വേഷണ സംഘം മരവിപ്പിച്ചു. സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്താനും കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും എൻ.ഐ.എ. പരിശോധിക്കുന്നുണ്ട്.
ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഉമർ നബിയുമായി ബന്ധമുള്ള കൂടുതൽ പേരെ കണ്ടെത്താനുള്ള ശ്രമം എൻ.ഐ.എ. ഊർജ്ജിതമാക്കി. കഴിഞ്ഞ ഒരു മാസത്തിനിടെ ഉമർ നബി ഫോണിൽ ബന്ധപ്പെട്ട എല്ലാവരെയും കണ്ടെത്താൻ അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നുണ്ട്.
അൽഫലാ സർവകലാശാലയിലെ ഡോക്ടർമാർ അടക്കമുള്ള 200 ജീവനക്കാർ നിലവിൽ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. സ്ഫോടനത്തിനുശേഷം ക്യാമ്പസിൽ നിന്നും പോയവരെ കണ്ടെത്താനുള്ള അന്വേഷണവും സജീവമായി നടക്കുന്നുണ്ട്.