ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജെയ്‌ഷെ-മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധമുള്ള നാല് ഡോക്ടർമാരുടെ രജിസ്‌ട്രേഷൻ ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) റദ്ദാക്കി. ഭീകരവാദവുമായി ബന്ധപ്പെട്ട കേസിൽ ഇവർക്ക് പ്രഥമദൃഷ്ട്യാ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ കർശന നടപടി.(Delhi blast case, National Medical Commission cancels registration of 4 doctors)
ഡോക്ടർമാരായ മുസാഫർ അഹമ്മദ്, അദീൽ അഹമ്മദ് റാത്തർ, മുസാമിൽ ഷക്കീൽ, ഷഹീൻ സയീദ് എന്നിവരുടെ ഇന്ത്യൻ മെഡിക്കൽ രജിസ്റ്ററും (ഐഎംആർ) നാഷണൽ മെഡിക്കൽ രജിസ്റ്ററും (എൻഎംആർ) ഉടനടി പ്രാബല്യത്തിൽ വരുന്ന വിധത്തിൽ റദ്ദാക്കി. ഈ ഡോക്ടർമാർക്ക് ഇനി ഇന്ത്യയിൽ ഒരിടത്തും ചികിത്സ നടത്താനോ ഏതെങ്കിലും മെഡിക്കൽ പദവി വഹിക്കാനോ സാധിക്കില്ലെന്ന് എൻഎംസി പുറത്തിറക്കിയ നോട്ടീസിൽ വ്യക്തമാക്കുന്നു.
ജമ്മു കശ്മീർ പോലീസും ജമ്മു കശ്മീർ, ഉത്തർപ്രദേശ് മെഡിക്കൽ കൗൺസിലുകളും ശേഖരിച്ച ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നാല് ഡോക്ടർമാരുടെയും രജിസ്‌ട്രേഷൻ റദ്ദാക്കിയത്. രാജ്യത്തിൻ്റെ സുരക്ഷയുമായി ബന്ധപ്പെട്ട കേസിൽ ഡോക്ടർമാർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതോടെയാണ് എൻഎംസി ഈ സുപ്രധാന ഉത്തരവിറക്കിയത്.