ന്യൂഡൽഹി: ഡൽഹിയിൽ സ്ഫോടനം നടന്ന സ്ഥലത്തിന് സമീപം 500 മീറ്ററോളം അകലെയുള്ള ഒരു ടെറസിൽ നിന്ന് മൃതദേഹ അവശിഷ്ടം കണ്ടെത്തി, ഇതൊരു അറ്റുപോയ കയ്യാണ്. സമീപവാസികളാണ് ഇത് ആദ്യം കാണുകയും പോലീസിനെ അറിയിക്കുകയും ചെയ്തത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി അവശിഷ്ടങ്ങൾ പരിശോധനയ്ക്കായി കൊണ്ടുപോകുമെന്ന് അറിയിച്ചിട്ടുണ്ട്.(Delhi blast, Body part found 500 meters from the scene)
തിങ്കളാഴ്ച വൈകുന്നേരം 6.55 ഓടെ മെട്രോ സ്റ്റേഷന് സമീപമുണ്ടായ കാർ സ്ഫോടനത്തിൽ 12 പേരാണ് മരിച്ചത്. പുൽവാമ സ്വദേശിയും മെഡിക്കൽ പ്രൊഫഷണലുമായ ഡോ. ഉമർ മുഹമ്മദാണ് ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണം നടത്തിയത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യം നടുങ്ങിയ സ്ഫോടനത്തിന് പിന്നിൽ ഭീകരസംഘടനകളുടെ സാന്നിധ്യമുണ്ടെന്ന് വ്യക്തമായതോടെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ.) കൈമാറിയിരുന്നു. സ്ഫോടനം നടത്തിയ ഐ20 കാർ ഓടിച്ചിരുന്നത് ഉമർ തന്നെയാണ് എന്ന് കുടുംബാംഗങ്ങളുടെ ഡി.എൻ.എ. സാമ്പിളുകളുടെ പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
സ്ഫോടനത്തിനായി ഐ20 കാർ വാങ്ങാൻ ഉമർ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ താരിഖ് എന്ന പേരാണ് ഉപയോഗിച്ചതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഡോ. ഉമറും ഡോ. മുസമ്മിൽ ഷക്കീലുമാണ് വൈറ്റ് കോളർ ഭീകര സംഘത്തിലെ പ്രധാനികളെന്ന് എൻ.ഐ.എ. കണ്ടെത്തിയിട്ടുണ്ട്.
ഈ സംഘം ഡിസംബർ 6 ന് വൻ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും റിപ്പോർട്ടുണ്ട്. ഉമറിൻ്റെ എക്കോ സ്പോർട് കാർ കണ്ടെത്തിയ സംഭവത്തിൽ ഒരു സുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ ഡോക്ടർമാർ അടക്കമുള്ളവരുടെ പങ്ക് അന്വേഷിച്ചുവരികയാണ്.