ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. ഹരിയാനയിലെ സോഹ്നയിലുള്ള മസ്ജിദിലെ ഇമാം അടക്കം മൂന്ന് പേരെ ഫരീദാബാദ് പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യപ്രതിയായ ഉമർ നബി ഈ മസ്ജിദിൽ എത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.(Delhi blast, 3 people including mosque imam in custody)
ഉമർ നബി പഠിച്ച അൽ ഫലാഹ് സർവകലാശാല കേന്ദ്രീകരിച്ച് 415 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നതായാണ് പുതിയ വിവരം. സർവകലാശാല ചെയർമാൻ പാകിസ്ഥാൻ സന്ദർശിച്ചതും നിലവിൽ അന്വേഷണത്തിൻ്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്ഫോടനക്കേസുമായി ബന്ധപ്പെട്ട അന്വേഷണം പുതിയ തലത്തിലേക്ക് കടക്കുകയാണ്. ഉമർ നബി അടക്കമുള്ളവർ അംഗങ്ങളായ രണ്ട് ആപ്ലിക്കേഷനുകളിലെ 'ക്ലോസ്ഡ് ഗ്രൂപ്പുകൾ' സംബന്ധിച്ച് വിവരശേഖരണം ആരംഭിച്ചു. ഈ ഓരോ ഗ്രൂപ്പിലും ഏഴ് പേർ വീതമാണ് അംഗങ്ങളായിരുന്നത്.
ബിഹാർ, ഉത്തരാഖണ്ഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഈ ഗ്രൂപ്പിൽ അംഗങ്ങളായിരുന്നത്. ഇവരെ കണ്ടെത്താനുള്ള ശ്രമം നടന്നു വരികയാണ്. ഗ്രൂപ്പിൽ ഉണ്ടായിരുന്നവർ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരാണെന്നതും അന്വേഷണ സംഘം ഗൗരവത്തോടെയാണ് കാണുന്നത്.
കേസിലെ പ്രതിയായ അമീർ റാഷിദിനായി ഹാജരായിരുന്ന അഭിഭാഷക സ്മൃതി ചതുർവേദിയെ നീക്കി. മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയാണ് അഭിഭാഷകയെ മാറ്റാനുള്ള നടപടിക്ക് കാരണം. ഭീകരന് നിയമസഹായം നൽകുന്നത് ഡൽഹി ലീഗൽ സർവീസ് അതോറിറ്റിയാണെന്ന സ്മൃതി ചതുർവേദിയുടെ പ്രസ്താവനയാണ് വിവാദമായത്. ഉടൻ തന്നെ പുതിയ അഭിഭാഷകയെ നിയമിക്കാനുള്ള നടപടികൾ പൂർത്തിയാക്കും.