ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് വായുമലിനീകരണം അതീവ ഗുരുതരമായി തുടരുന്നു. വായു ഗുണനിലവാര സൂചിക (AQI) പലയിടങ്ങളിലും 450-ന് അടുത്താണ് രേഖപ്പെടുത്തിയിരിക്കുന്നത്. കടുത്ത വായുമലിനീകരണത്തിന് പിന്നാലെ ശൈത്യതരംഗം കൂടി എത്തിയതോടെ നഗരം കനത്ത പുകമഞ്ഞിൽ (Smog) പൊതിഞ്ഞിരിക്കുകയാണ്.
പുകമഞ്ഞ് കാഴ്ചപരിധി കുറച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസം മാത്രം ഡൽഹി വിമാനത്താവളത്തിൽ നിന്ന് 148 വിമാന സർവീസുകൾ റദ്ദാക്കി. നിരവധി വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നത്.
റെയിൽവേ: പുകമഞ്ഞ് റെയിൽ ഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചു. ദീർഘദൂര ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയാണ് ഓടുന്നത്.
ശൈത്യതരംഗം തുടരുന്നതിനാൽ വായുവിലെ മലിനീകരണ കണികകൾ അന്തരീക്ഷത്തിൽ തന്നെ തങ്ങിനിൽക്കുകയാണ്. കാറ്റിന്റെ വേഗത കുറഞ്ഞതും മലിനീകരണം രൂക്ഷമാകാൻ കാരണമായി. ശൈത്യതരംഗത്തിന്റെ കാഠിന്യം കുറയുന്നത് വരെ പുകമഞ്ഞും ശ്വാസതടസ്സമുണ്ടാക്കുന്ന ഈ വായുനിലവാരവും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന മുന്നറിയിപ്പ്.
മുതിർന്നവരും കുട്ടികളും ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരും പുറത്തിറങ്ങുമ്പോൾ കർശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദ്ദേശിച്ചു. നഗരത്തിൽ പലയിടങ്ങളിലും ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ (GRAP) പ്രകാരമുള്ള നിയന്ത്രണങ്ങൾ തുടരുകയാണ്.