ന്യൂഡൽഹി: ആഗോള താരിഫുകൾ ചുമത്താനുള്ള തന്റെ അധികാരം റദ്ദാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ, ഇന്ത്യയുമായുള്ള വ്യാപാര കരാറുകളെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കോടതി വിധി എന്തുതന്നെയായാലും ഇന്ത്യയുമായുള്ള പുതിയ വ്യാപാര കരാറിൽ മാറ്റമുണ്ടാകില്ലെന്നും അത് നടപ്പിലാക്കുമെന്നും ട്രംപ് വ്യക്തമാക്കി.(Deal with India will continue, Trump praises PM Modi)
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘മഹാനായ മാന്യൻ’ എന്ന് വിശേഷിപ്പിച്ച ട്രംപ്, അതേസമയം തന്നെ വ്യാപാര കാര്യങ്ങളിൽ അദ്ദേഹം മുൻപ് അമേരിക്കയെ കബളിപ്പിക്കുകയായിരുന്നുവെന്നും ആരോപിച്ചു. മോദി മുൻപുണ്ടായിരുന്നവരേക്കാൾ മിടുക്കനാണ്. അമേരിക്കയുടെ കാര്യത്തിൽ അദ്ദേഹം ഞങ്ങളെ കബളിപ്പിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഞങ്ങൾ ഇന്ത്യയുമായി പുതിയ കരാർ ഉണ്ടാക്കി. ഇത് ന്യായമായ ഇടപാടാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ കരാർ പ്രകാരം ഇന്ത്യ അമേരിക്കയ്ക്ക് താരിഫ് നൽകുമെന്നും എന്നാൽ അമേരിക്ക തിരിച്ചൊന്നും നൽകേണ്ടതില്ലെന്നും ട്രംപ് അവകാശപ്പെട്ടു. റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യ പിന്മാറിയത് തന്റെ അഭ്യർത്ഥന പ്രകാരമാണെന്ന് ട്രംപ് വെളിപ്പെടുത്തി. പ്രതിമാസം 25,000 പേർ മരിക്കുന്ന ഭയാനകമായ യുദ്ധം അവസാനിപ്പിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ താരിഫ് ഭീഷണിയെത്തുടർന്ന് ചർച്ച ചെയ്ത ഭൂരിഭാഗം വ്യാപാര കരാറുകളും പ്രാബല്യത്തിൽ തുടരുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
താരിഫ് ചുമത്താനുള്ള പ്രസിഡന്റിന്റെ അധികാരം റദ്ദാക്കിയ സുപ്രീം കോടതിയെ വിദേശ താല്പര്യങ്ങൾ സ്വാധീനിച്ചുവെന്ന് ട്രംപ് ആരോപിച്ചു. 6-3 ഭൂരിപക്ഷത്തിലാണ് ട്രംപിന്റെ താരിഫ് നടപടി സുപ്രീം കോടതി റദ്ദാക്കിയത്. ദേശീയ അടിയന്തരാവസ്ഥകളിൽ ഉപയോഗിക്കേണ്ട 1977-ലെ ‘ഐ.ഇ.ഇ.പി.എ’ നിയമം ദുരുപയോഗം ചെയ്ത് താരിഫ് ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു.
നികുതിയും തീരുവയും നിശ്ചയിക്കാനുള്ള അധികാരം ഭരണഘടന പ്രകാരം കോൺഗ്രസിനാണ്, പ്രസിഡന്റിനല്ലെന്ന് കോടതി വിധിയിൽ വ്യക്തമാക്കി. അമേരിക്കയുടെ സാമ്പത്തിക സുരക്ഷയ്ക്ക് താരിഫുകൾ അനിവാര്യമാണെന്നും അവയില്ലാതെ രാജ്യം തകരുമെന്നുമുള്ള തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ട്രംപ്. കോടതി വിധിയെ മറികടക്കാൻ മറ്റ് നിയമവഴികൾ തേടുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

