അമരാവതി : മോൻത ചുഴലിക്കാറ്റ് ചൊവ്വാഴ്ച ആന്ധ്രാപ്രദേശ് തീരം കടന്നുപോയതോടെ ഇരു സംസ്ഥാനങ്ങളിലും കനത്ത നാശനഷ്ടം. അയൽ സംസ്ഥാനമായ ഒഡിഷയിലെ 15 ജില്ലകളിലെ ജനജീവിതം സ്തംഭിച്ചു. ആന്ധ്രാപ്രദേശിൽ നാല് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.(Cyclone Montha, 4 people die in Andhra Pradesh)
ചുഴലിക്കാറ്റ് കരതൊട്ടതിന് ശേഷം അതിന്റെ തീവ്രത കുറഞ്ഞിരുന്നു. പിന്നീട് ഇത് ഒഡിഷയിലേക്ക് നീങ്ങിയതായാണ് റിപ്പോർട്ട്. ഇതുവരെ വലിയ നാശനഷ്ടങ്ങളൊന്നും ഒഡിഷയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. വൈകുന്നേരം ഏഴ് മണിയോടെയാണ് കാറ്റ് കരതൊടാനുള്ള പ്രക്രിയ ആരംഭിച്ചതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഈ പ്രതിഭാസം കാക്കിനാഡയ്ക്കും മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിലുള്ള ആന്ധ്രാ തീരത്തുകൂടി കടന്നുപോകുമെന്നും IMD വ്യക്തമാക്കിയിരുന്നു.
ചുഴലിക്കാറ്റിനെത്തുടർന്ന് ഒഡിഷ, തെലങ്കാന സംസ്ഥാനങ്ങളിൽ അതിശക്തമായ മഴയാണ് അനുഭവപ്പെട്ടത്. ആന്ധ്രാപ്രദേശിലെ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഛത്തീസ്ഗഡ്, കർണാടക, കേരളം, തമിഴ്നാട്, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
അതിതീവ്ര ചുഴലിക്കാറ്റായ മോന്ത ആന്ധ്രാപ്രദേശിലുടനീളം കനത്ത മഴയ്ക്ക് കാരണമായി. നെല്ലൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് കാർഷിക മേഖലയിൽ വൻ നാശനഷ്ടമാണുണ്ടായത്. റിപ്പോർട്ടുകൾ പ്രകാരം, ആന്ധ്രയിൽ 1.76 ലക്ഷം ഹെക്ടറിലെ കൃഷിയെ ചുഴലിക്കാറ്റ് ബാധിച്ചു. 38,000 ഹെക്ടറിലെ വിളകളും 1.38 ലക്ഷം ഹെക്ടറിലെ ഹോർട്ടികൾച്ചർ കൃഷിയുമാണ് നശിച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കനത്ത മഴയും കാറ്റും കാരണം ട്രെയിൻ, വിമാന സർവീസുകൾ താറുമാറായി. ഈസ്റ്റ് കോസ്റ്റ് റെയിൽവേയുടെ വാൾട്ടയർ ഡിവിഷനിലുടനീളം നിരവധി ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും പുനഃക്രമീകരിക്കുകയും ചെയ്തു. സൗത്ത് സെൻട്രൽ റെയിൽവേ സോൺ തിങ്കളും ചൊവ്വയുമായി ആകെ 120 ട്രെയിനുകളാണ് റദ്ദാക്കിയത്. വിമാന സർവീസുകളെയും ചുഴലിക്കാറ്റ് ബാധിച്ചു. വിശാഖപട്ടണം വിമാനത്താവളത്തിലെ 32 ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ ചൊവ്വാഴ്ച റദ്ദാക്കി. വിജയവാഡ വിമാനത്താവളം 16 സർവീസുകൾ റദ്ദാക്കുകയും അഞ്ചെണ്ണം ഓപ്പറേറ്റ് ചെയ്യുകയും ചെയ്തു.
ആന്ധ്രാപ്രദേശിൽ 20 സെന്റീമീറ്ററിൽ അധികം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഒക്ടോബർ 29 വരെ ആന്ധ്രാപ്രദേശിലെയും യാനമിലെയും മിക്ക പ്രദേശങ്ങളിലും നേരിയതോ മിതമായതോ ആയ മഴയ്ക്കും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ ചിലയിടങ്ങളിൽ 20 സെന്റീമീറ്ററിൽ അധികം മഴ ലഭിച്ചേക്കാം. ഒക്ടോബർ 30-ന് വടക്കൻ തീരദേശ ആന്ധ്രാപ്രദേശിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴ തുടരാനും സാധ്യതയുണ്ട്.
ചുഴലിക്കാറ്റിനെത്തുടർന്ന് പലയിടത്തും മണ്ണിടിച്ചിലുണ്ടായി. ജില്ലയിൽ തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് പല സ്ഥലങ്ങളിലും മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഗജപതി ജില്ലാ കളക്ടർ മധുമിത അറിയിച്ചു. "ഞങ്ങൾ ഇന്ന് രാവിലെ ആ പ്രദേശങ്ങൾ വൃത്തിയാക്കി. ആളപായം ഒഴിവാക്കുന്നതിനായി ദുർബല പ്രദേശങ്ങളിൽ നിന്ന് 10,000 പേരെ മാറ്റിപ്പാർപ്പിച്ചു. ഗർഭിണികൾക്ക് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ഞങ്ങളുടെ ഉദ്യോഗസ്ഥർ സജീവമായി രംഗത്തുണ്ട്," കളക്ടർ പറഞ്ഞു.
റെയിൽവേയുടെ നടപടികൾ
ഈസ്റ്റ് കോസ്റ്റ് റെയിൽവേയുടെ വാൾട്ടയർ ഡിവിഷനിലെ ഡിവിഷണൽ റെയിൽവേ മാനേജർ ലളിത് ബോറ, ദുരന്തം നേരിടാൻ സ്വീകരിച്ച നടപടികൾ വിശദീകരിച്ചു: "പ്രധാനപ്പെട്ട ഒമ്പത് സ്റ്റേഷനുകളിൽ ഹെൽപ്പ് ഡെസ്ക് തുറന്നതടക്കം നിരവധി നടപടികൾ ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്. റദ്ദാക്കിയതും വഴിതിരിച്ചുവിട്ടതുമായ ട്രെയിനുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടെ ലഭിക്കും. ഇതുവരെ 23 ട്രെയിനുകൾ റദ്ദാക്കി. കൂടുതൽ റീഫണ്ട് കൗണ്ടറുകൾ തുറക്കുകയും ആവശ്യത്തിന് പണം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഗതാഗതം വേഗത്തിൽ പുനഃസ്ഥാപിക്കാൻ മണ്ണുമാന്തി യന്ത്രങ്ങൾ വാഗണുകളിൽ സജ്ജമാക്കി. ഓവർഹെഡ് വൈദ്യുതി ലൈനുകൾക്ക് തകരാർ സംഭവിച്ചാൽ പ്രവർത്തിക്കാൻ കഴിയുന്ന 17 ഡീസൽ പവർ യൂണിറ്റുകൾ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ടാങ്കുകളിലും വെള്ളം നിറച്ചു, വൈദ്യുതി മുടങ്ങാതിരിക്കാൻ ജനറേറ്ററുകൾ വാടകയ്ക്ക് എടുത്തിട്ടുണ്ട്. മരം മുറിക്കുന്ന യന്ത്രങ്ങളും ആശയവിനിമയം തകരാറിലായാൽ ഉപയോഗിക്കാൻ സാറ്റലൈറ്റ് ഫോണുകളും ഒരുക്കിയിട്ടുണ്ട്. എല്ലാ സ്റ്റേഷനുകളിലും ഭക്ഷണ-കുപ്പിവെള്ള വിതരണം ഉറപ്പാക്കിയിട്ടുണ്ട്. ഞങ്ങളുടെ വാർ റൂം കഴിഞ്ഞ മൂന്ന് ദിവസമായി പ്രവർത്തിക്കുന്നു."
ഒഡിഷയിൽ ഇതുവരെ 11,300 പേരെ ഒഴിപ്പിച്ചതായും ആകെ 30,000 പേരെ ഒഴിപ്പിക്കാൻ സർക്കാർ തയ്യാറെടുക്കുകയാണെന്നും മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചു. തെക്കൻ ഒഡിഷയിലെ എട്ട് ജില്ലകളായ ഗഞ്ചാം, ഗജപതി, റായഗഡ, കോരാപുട്ട്, മൽക്കൻഗിരി, കാണ്ഡമാൽ, കാലഹണ്ടി, നബരംഗ്പൂർ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം പ്രതീക്ഷിക്കുന്നത്. സാഹചര്യം നേരിടാൻ സർക്കാർ പൂർണ്ണ സജ്ജമാണ്. ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനായി 2,040 ദുരിതാശ്വാസ ക്യാമ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. 30 ഒഡിആർഎഫ്, 123 ഫയർഫോഴ്സ് യൂണിറ്റുകൾ, അഞ്ച് എൻഡിആർഎഫ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. കൂടുതൽ ടീമുകളെയും സജ്ജമാക്കി നിർത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.