
ചെന്നൈ: ശിവഗംഗജില്ലയിലെ അജിത് കുമാറിന്റെ കസ്റ്റഡി മരണ കേസ് സിബിഐ ഏറ്റെടുത്തു(Custodial death). ഓഗസ്റ്റ് 20 നകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് നീക്കം. മദപുരം ക്ഷേത്രത്തിലെ സ്വകാര്യ സുരക്ഷാ ജീവനക്കാരൻ അജിത് കുമാർ(27) കൊല്ലപ്പെട്ട സംഭവത്തിൽ തിരുപ്പുവനം പോലീസ് സ്റ്റേഷനിലെ പോലീസുകാർക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തു.
എഫ്‌ഐആർ നമ്പർ 303/2025 ൽ ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ കസ്റ്റഡി മരണം സ്ഥിരീകരിച്ചതിനെത്തുടർന്ന് വ്യാപകമായ പ്രതിഷേധം ഉടലെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.
ആഭരണ മോഷണ പരാതിയെത്തുടർന്ന് ചോദ്യം ചെയ്യുന്നതിനായാണ് അജിത് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ സംശയാസ്പദമായ സാഹചര്യത്തിൽ കസ്റ്റഡിയിൽ വെച്ച് ഇയാൾ കൊല്ലപ്പെടുകയായിരുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇയാൾ ക്രൂരമായ ശാരീരിക ഉപദ്രവത്തിന് ഇരയായതായും 40 ലധികം പരിക്കുകൾ ശരീരത്തിൽകണ്ടെത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ 5 പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു.