ന്യൂഡൽഹി: വിനോദസഞ്ചാര മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൻ്റെ ഭാഗമായി തലസ്ഥാന നഗരമായ ഡൽഹിയിൽ യമുനാ നദിയിൽ വിനോദ ക്രൂയിസ് സർവീസുകൾ ആരംഭിക്കുന്നു. നവംബർ അവസാനത്തോടെ സർവീസുകൾ തുടങ്ങാനാണ് പദ്ധതി. സോണിയ വിഹാറിനും ജഗത്പൂരിനും ഇടയിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.(Cruise services on Yamuna to start by November end)
കഴിഞ്ഞ ദിവസം കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വിനയ് കുമാർ സക്‌സേന, ഡൽഹിടൂറിസം മന്ത്രി കപിൽ മിശ്ര എന്നിവർ 'യമുന ബോട്ട് ടൂറിസം ആൻഡ് ഫെറി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് പ്രോജക്റ്റിൻ്റെ' പുരോഗതി വിലയിരുത്തിയിരുന്നു.
ജലപാതകളെ പുനരുജ്ജീവിപ്പിക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൻ്റെ തെളിവാണ് ഈ സംരംഭമെന്ന് പുരോഗതി അവലോകനം ചെയ്തുകൊണ്ട് കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. പതിറ്റാണ്ടുകളായി നേരിട്ട അവഗണനയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ജലപാതകൾ പുനരുജ്ജീവനത്തിന് സാക്ഷ്യം വഹിക്കുകയാണ്. യമുനയിലെ പരിസ്ഥിതി സൗഹൃദ ക്രൂയിസ് ടൂറിസം ഒരു പ്രധാന നാഴികക്കല്ലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലൈഫ് ജാക്കറ്റുകൾ, പൊതു അറിയിപ്പ് സംവിധാനങ്ങൾ തുടങ്ങിയ അവശ്യ സുരക്ഷാ സംവിധാനങ്ങളോടെയാണ് ക്രൂയിസ് സർവീസുകൾ പ്രവർത്തിക്കുക. സോണിയ വിഹാറിൽ 50 യാത്രക്കാരെ ഉൾക്കൊള്ളുന്ന രണ്ട് ഫ്ലോട്ടിംഗ് ജെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. തീരദേശ സൗകര്യങ്ങൾ, പാർക്കിംഗ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ, വിനോദ മേഖലകൾ എന്നിവയ്ക്കുള്ള അന്തിമരൂപം നൽകിവരികയാണെന്ന് അധികൃതർ അറിയിച്ചു.