ന്യൂഡൽഹി: എയർ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കാംബെൽ വിൽസൺ സ്ഥാനം ഒഴിഞ്ഞതായി വിവരം. രാജിക്കത്ത് അദ്ദേഹം ബോർഡിന് കൈമാറിയതായി ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. വ്യക്തിപരമായ താൽപ്പര്യപ്രകാരമാണ് രാജിയെന്നാണ് സൂചന.(Crisis that shook the country, Air India CEO Campbell Wilson resigns, says source)
2022 ജനുവരിയിൽ കേന്ദ്ര സർക്കാരിൽ നിന്ന് എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ, 2022 ജൂലൈയിലാണ് വിൽസൺ സിഇഒ ആയും മാനേജിംഗ് ഡയറക്ടറായും നിയമിതനായത്. ടർക്കിഷ് എയർലൈൻസ് മുൻ ചെയർമാൻ ഇൽക്കർ ഐസി ഈ സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് കാംബെൽ വിൽസൺ എയർ ഇന്ത്യയുടെ അമരത്തെത്തിയത്.
കഴിഞ്ഞ വർഷം ജൂൺ 12-ന് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടനെ എയർ ഇന്ത്യയുടെ ലണ്ടൻ വിമാനം തകർന്നുണ്ടായ ദുരന്തത്തെത്തുടർന്ന് കാംബെൽ വിൽസൺ കടുത്ത സമ്മർദ്ദത്തിലായിരുന്നു. ബോയിംഗ് 787-8 വിമാനം തകർന്നുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേരും കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന് പിന്നാലെ മാനേജ്‌മെന്റിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു.
2027 വരെയായിരുന്നു വിൽസന്റെ അഞ്ച് വർഷത്തെ കാലാവധി. എയർ ഇന്ത്യയുടെ ചിലവ് കുറഞ്ഞ വിമാന സർവീസായ ‘എയർ ഇന്ത്യ എക്സ്പ്രസി’നും നിലവിൽ മേധാവിയില്ല. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി മാനേജിംഗ് ഡയറക്ടർ അലോക് സിംഗ് ഈ വർഷം മാർച്ച് 19-ന് സ്ഥാനമൊഴിഞ്ഞിരുന്നു. എയർ ഇന്ത്യയിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് കമ്പനി ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

