ന്യൂഡൽഹി: വിശ്വാസത്തിലധിഷ്ഠിതമായ ഭരണനിർവ്വഹണം ലക്ഷ്യമിട്ടുള്ള ‘ജൻ വിശ്വാസ്’ നിബന്ധന ഭേദഗതി ബിൽ 2026 പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി. ബുധനാഴ്ച ലോക്‌സഭ പാസാക്കിയ ബില്ലിന് വ്യാഴാഴ്ച രാജ്യസഭയും അംഗീകാരം നൽകി. നിയമങ്ങൾ മനഃപൂർവ്വം ലംഘിക്കുന്നവർക്ക് ശിക്ഷയെക്കുറിച്ച് ഭയമുണ്ടാകുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ രാജ്യസഭയിൽ പറഞ്ഞു.(Criminal proceedings for minor offences will be avoided, Piyush Goyal on Jan Vishwas Bill passed by Parliament)
സാങ്കേതികമോ നടപടിക്രമപരമോ ആയ നിസ്സാരമായ നിയമലംഘനങ്ങൾക്ക് ജയിൽ ശിക്ഷ നൽകുന്നതിന് പകരം പിഴയോ താക്കീതോ നൽകുന്ന സിവിൽ നടപടികളിലേക്ക് മാറ്റും. 23 മന്ത്രാലയങ്ങളുടെ കീഴിലുള്ള 79 കേന്ദ്ര നിയമങ്ങളിലെ 784 നിബന്ധനകളിലാണ് ഭേദഗതി വരുത്തുന്നത്. ഇതിൽ 717 നിബന്ധനകളിലെ ക്രിമിനൽ നടപടികൾ ഒഴിവാക്കും.
അനാവശ്യമായ നിയമകുരുക്കുകൾ കുറച്ച് ബിസിനസ് നടപടികൾ എളുപ്പമാക്കാനും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ഈ പരിഷ്കാരം സഹായിക്കും. വ്യാജ മരുന്നുകൾ നിർമ്മിക്കുന്നവർക്കും വിൽക്കുന്നവർക്കും കർശനമായ ക്രിമിനൽ ശിക്ഷ തന്നെ തുടരുമെന്നും ഡ്രഗ്‌സ് ആൻഡ് കോസ്മെറ്റിക്‌സ് ആക്ട് പോലുള്ള പ്രധാന നിയമങ്ങളിൽ ഇളവ് വരുത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനും കോടതികളിലെ ഭാരം കുറയ്ക്കുന്നതിനുമായി അഡ്ജുഡിക്കേറ്റിംഗ് ഓഫീസർമാരെ നിയമിക്കാനും അപ്പലേറ്റ് അതോറിറ്റികൾ സ്ഥാപിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. ആദ്യതവണ നിയമലംഘനം നടത്തുന്നവർക്ക് താക്കീത് നൽകുന്ന രീതിയിലുള്ള ഗ്രേഡഡ് എൻഫോഴ്‌സ്‌മെന്റ് സംവിധാനവും ഇതിന്റെ ഭാഗമാണ്. മോട്ടോർ വാഹന നിയമം, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ ആക്ട് എന്നിവയുൾപ്പെടെയുള്ള നിയമങ്ങളിലും ഈ ബില്ലിലൂടെ പ്രധാന മാറ്റങ്ങൾ വരും. ആയിരത്തിലധികം കുറ്റകൃത്യങ്ങളെ യുക്തിസഹമായി ക്രമീകരിക്കാനും കാലഹരണപ്പെട്ട നിയമങ്ങൾ നീക്കം ചെയ്യാനും പുതിയ നിയമനിർമ്മാണം ലക്ഷ്യമിടുന്നു.

